മട്ടന്നൂര്‍: മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളല്‍ വ്യാപകം. പോലീസ് നടപടിയില്ല. ഉരുവച്ചാല്‍ റോഡരികിലാണ് ഇന്നലെ വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. ഇത് വീട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികളടക്കമുള്ള വഴിയാത്രക്കാര്‍ക്ക് ദുരിതമായി. ഉരുവച്ചാല്‍ -മട്ടന്നൂര്‍ റൂട്ടില്‍ പഴശ്ശി സ്കൂളിന് സമീപത്താണ് റോഡരികില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. കലുങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തിനടക്കുന്ന സ്ഥലത്തെ ഓവുചാലിലാണ് മാലിന്യം തള്ളിയത്. കലുങ്ക് പുതുക്കിപ്പണിയുന്നതിനാല്‍ ഓവുചാലില്‍ മണ്ണ് നിറഞ്ഞ് മാലിന്യം ഒഴുകിപ്പോകാനുള്ള സംവിധാനമില്ല. ഒഴുക്കിവിട്ട മാലിന്യം ഓടയില്‍ കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തെ വീട്ടുകാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മട്ടന്നൂര്‍, ഉരുവച്ചാല്‍ മേഖലയില്‍ നിരവധി തവണ കക്കൂസ് മാലിന്യം തള്ളിയിരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂര്‍ -കണ്ണൂര്‍ റോഡില്‍ എളമ്പാറയിലെ ഒരു വീട്ടുമുറ്റത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവമുണ്ടായിരുന്നു. മാലിന്യം തള്ളല്‍ ആവര്‍ത്തിച്ചിട്ടും പോലീസ് ലാഘവത്തോടെയാണ് പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: