തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് തനിക്ക് നല്‍കാത്തത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമപ്രകാരം സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്താണെന്ന് മനസിലായാലെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷല്‍ കമ്മീഷന് റിപ്പോര്‍ട്ട് പൊതുരേഖയല്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ ജുഡീഷല്‍ കമ്മീഷന് റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം തത്കാലം നല്‍കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടേത് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള 22 അപേക്ഷകളാണു സര്‍ക്കാരിനു ലഭിച്ചത്.
കമ്മീഷന് നിഗമനങ്ങളില്‍ എടുക്കുന്ന നടപടിയുടെ റിപ്പോര്‍ട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്തു വച്ചശേഷം മാത്രമേ ഇതു പൊതുരേഖയായി മാറുകയുള്ളൂ. റിപ്പോര്ട്ടിന്മേല് മന്ത്രിസഭ ചര്‍ച്ച ചെയ്യുകയും അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്ത ഏതാനും ഭാഗങ്ങള്‍ മാത്രമാണു മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പുറത്തുവിട്ടതെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. പ്രത്യേക പോലീസ് സംഘത്തിന്റെയും വിജിലന്‍സിന്റെയും അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്കു നടപടിറിപ്പോര്‍ട്ട് സഹിതം നിയമസഭയില്‍ വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: