സോള്‍: അമേരിക്കയെ ലക്ഷ്യമിട്ട് മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ചത്തെ അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത നാവിക അഭ്യാസത്തിന് മുമ്പ് പരീക്ഷണം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡോംഗ പത്രം റിപ്പോര്‍ട്ട് ചെയ്തു.സംയുക്ത നാവിക അഭ്യാസത്തിന് പ്രതിഷേധിച്ചാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നത്.പോങ്ങ്യാങ്ങില്‍ നിന്ന് മിസൈലുകള്‍ ലോഞ്ചറുകളില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതായി പത്രം വെളിപ്പെടുത്തി .
അമേരിക്കന്‍ തീരങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന മിസൈലുകളാണ് പരീക്ഷിക്കുന്നത്. അമേരിക്കയിലെ അലാസ്ക്കവരെ ദൂരപരിധിയുള്ള ഹാസോങ്ങ് -14, പെസഫിക് സമുദ്രത്തിലെ അമേരിക്കന്‍ ദ്വീപായ ഗുവാം വരെ ദൂരപരിധിയുളള ഹാസോങ്ങ് -12 , ഈ രണ്ട് മിസൈലുകളെക്കാള്‍ ദൂരപരിധി കൂടിയ ഹാസോങ്ങ് -13 മിസൈലുകളാണ് അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ഉത്തര കൊറിയയുടെ കൈവശമുള്ള മിസൈലുകള്‍.
ഉത്തരകൊറിയയുടെ പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ദക്ഷിണ കൊറിയന്‍ സൈനിക വക്താവ് വിസമ്മതിച്ചു. ഉത്തരകൊറിയയെ നിരീക്ഷിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസത്തിനെതിരെ ഉത്തരകൊറിയ നേരത്തെതന്നെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ സംയുക്ത നാവികാഭ്യാസത്തിന് നേതൃത്വം നല്‍കുമെന്ന് കഴിഞ്ഞയാഴ്ച അമേരിക്കന്‍ നേവി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: