കോട്ടയം: കുടിശ്ശിക കരം പിരിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജല അതോറിറ്റി ജനങ്ങളെ കൊള്ളയടിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജല അതോറിറ്റിയുടെ കണക്ഷന് വിച്ഛേദിച്ചവര്‍ക്കും കുടിശിക അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുന്നുണ്ട്.
1998-ല്‍ ജല കണക്ഷന് റദ്ദ് ചെയ്ത വ്യക്തിയോട് ഒന്നര ലക്ഷം രൂപ ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അടയ്ക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷിണിപ്പെടുത്തുന്നതായിട്ടാണ് ആക്ഷേപം.
കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ് അയയ്ക്കുന്നതെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. അതേ സമയം ജല അതോറിറ്റി ഉദ്യോഗസ്ഥരില്‍ സ്വാധീനമുള്ളവര്‍ വന്‍തുകയില്‍ ഇളവ് നേടുന്നതായും ആരോപണമുണ്ട്.
ഇത്തരം ഇളവ് കൊടുക്കുന്നതിലൂടെ ഉദ്യോഗസ്ഥര്‍ ജലഅതോറിറ്റിക്ക് ലഭിക്കാനുള്ള തുക നഷ്ടപ്പെടുത്തുകയാണ്. വന്‍കിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും വലിയ തോതില്‍ ജല അതോറിറ്റിയുടെ വെളളം മോഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ നടപടിയുടെ ഭാഗമായി കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിക്കാനും ജല അതോറിറ്റി നടപടി തുടങ്ങി. എന്നാല്‍ കോട്ടയം നഗരത്തിലും സമീപ സ്ഥലങ്ങളിലും അടിക്കടിയുള്ള പൈപ്പ് പൊട്ടല്‍ മൂലം ദിവസങ്ങളാണ് കുടിവെള്ള വിതരണം മുടങ്ങിയത്. പൈപ്പ് പൊട്ടല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ യഥാസമയം പരിഹരിക്കാതെ കണക്ഷന് വിച്ഛേദിക്കാന്‍ നോട്ടീസ് അയയ്ക്കുന്നതില്‍ ഉപഭോക്താക്കളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോട്ടയം പിഎച്ച് സബ് ഡിവിഷന് പരിധിയിലാണ് കുടിവെള്ള കണക്ഷന് വിച്ഛേദിക്കാന്‍ നടപടി തുടങ്ങിയിരി്ക്കുന്നത്.
ഗാര്‍ഹിക കണക്ഷനുകള്‍ ഗാര്‍ഹികേതര ആവശ്യത്തിന് ഉപയോഗിക്കുക, കേടായ മീറ്ററുകള്‍ മാറ്റി വയ്ക്കാതെയിരിക്കുക, കുടിവെളളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയവയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജല അതോറിറ്റി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: