കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഒരു ദിവസത്തെ ഇടവേള. ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞു. നാളെ മുതല്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. അരയും തലയും മുറുക്കി 16 ടീമുകള്‍ തയ്യാറായിക്കഴിഞ്ഞു. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ നാട്ടിലേക്ക് വിമാനം കയറാം.
ഗ്രൂപ്പ് എയില്‍ നിന്ന് ഘാന, കൊളംബിയ, അമേരിക്ക, ബിയില്‍ നിന്ന് പരാഗ്വെ, മാലി, സിയില്‍ നിന്ന് ഇറാന്, ജര്‍മ്മനി, ഡിയില്‍ നിന്ന് ബ്രസീല്‍, സ്പെയിന്, നൈജര്‍, ഇ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സ്, ജപ്പാന്, ഹോണ്ടുറാസ്, ഗ്രൂപ്പ് എഫില്‍ നിന്ന് ഇംഗ്ലണ്ട്, ഇറാഖ്, മെക്സിക്കോ ടീമുകളാണ് അവസാന 16-ല്‍ ഇടംനേടിയിട്ടുള്ളത്.
16, 17, 18 തീയതികളിലാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. നാളെ ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 5ന് ആദ്യ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയ ജര്‍മ്മനിയെയും രാത്രി എട്ടിന് പരാഗ്വെ അമേരിക്കയെയും നേരിടും. 17ന് നാല് മത്സരങ്ങള്‍. ഫട്ടോര്‍ദ സ്റ്റേഡിയത്തില്‍ വൈകിട്ട് 5ന് ഇറാന് മെക്സിക്കോയെയും ഗുവാഹത്തിയില്‍ ഇതേ സമയത്ത് ഫ്രാന്‍സ് സ്പെയിനുമായും കൊല്‍ക്കത്തയില്‍ രാത്രി എട്ടിന് ജപ്പാന് ഇംഗ്ലണ്ടുമായും ഫട്ടോര്‍ദയില്‍ രാത്രി എട്ടിന് മാലി ഇറാഖുമായും ഏറ്റുമുട്ടും. 18ന് നവി മുംബൈയില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ ഘാന ഗ്രൂപ്പ് ഡി മൂന്നാം സ്ഥാനക്കാരായ നൈജറുമായി കളിക്കുമ്പോള്‍ രാത്രി എട്ടിന് കൊച്ചിയില്‍ ബ്രസീല്‍ ഹോണ്ടുറാസുമായി ഏറ്റുമുട്ടും.
മഡ്ഗാവിലെ ഫട്ടോര്‍ദ സ്റ്റേഡിയത്തില്‍ രണ്ടും കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളില്‍ ഒന്നു വീതവും. ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയില്‍ കളിച്ച മൂന്ന് കളികളും തോറ്റ് നേരത്തെ പുറത്തായി. ഘാനക്കെതിരെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി 4-0ന്. അമേരിക്കക്കെതിരെ 3-0നും കൊളംബിയക്കെതിരെ 2-1നുമായിരുന്നു ഇന്ത്യയുടെ പരാജയം. എന്നാല്‍ ഈ ടീമിനെ നിലനിര്‍ത്തി മികച്ച പരിശീലനവും രാജ്യാന്തര മത്സര പരിചയവും നല്കിയാല് വരും നാളുകളില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി ശോഭനമാകുമെന്ന് ഉറപ്പ്. ശാരീരികക്ഷമതിയിലും സ്കില്ലിലും പരിചയസമ്പത്തിലും ഏറെ മുന്നിലുള്ള എതിരാളികളുമായി മികച്ച പോരാട്ടവീര്യം കാഴ്വെച്ചാണ് ഇന്ത്യ മടങ്ങിയത്.
ആറ് ഗ്രൂപ്പുകളിലായി 36 മത്സരങ്ങളാണ് നടന്നത്. 124 ഗോളുകളും പിറന്നു. ഗോള്‍ ശരാശരി 3.3 ശതമാനം. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ ഫ്രഞ്ച് താരം അമിനെ ഗൗരിയാണ് ടോപ്സ്കോറര്‍. നാലെണ്ണം നേടിയ ജപ്പാന്റെ കെയ്റ്റോ നകാമുറ തൊട്ടുപിന്നില്‍. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ പിറന്ന ഏക ഹാട്രിക്കിനും ഉടമ നകാമുറയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കുടുതല്‍ ഗോള്‍ പിറന്ന മത്സരം ഫ്രാന്‍സ്-ന്യൂ കാലിഡോണിയ കളിയാണ്. ഗ്രൂപ്പ് ഇയിലെ കളിയില്‍ എട്ട് ഗോളുകളാണ് പിറന്നത്. ഫ്രാന്‍സ് 7-1ന് ജയിച്ചു. രണ്ടാമത്തെ മത്സരം ജപ്പാനും ഹോണ്ടുറാസും തമ്മില്‍ നടന്നത്. 7 ഗോളുകള്‍ കണ്ട ഈ മത്സരത്തില്‍ ജപ്പാന് വിജയിച്ചത് 6-1ന്. ഏറ്റവും വലിയ ഏകപക്ഷീയ വിജയം നേടിയത് ഹോണ്ടുറാസാണ്. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അവര്‍ ന്യൂ കാലിഡോണിയയെ തകര്‍ത്തു.ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയത് ഇറാനാണ്.
നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയുടെ കൗമാര ടീമിനെ 4-0നാണ് ഏഷ്യന്‍ കരുത്തരായ ഇറാന് അട്ടിമറിച്ചത്. അതേപോലെ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയുടെ പരാജയവും ഞെട്ടിക്കുന്നതാണ്. ഇംഗ്ലണ്ടിനോട് 4-0നും ഇറാഖിനോട് 3-0നുമാണ് ചിലി തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: