കൊല്‍ക്കത്ത/ഗുവാഹത്തി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇറാഖിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക്. തോറ്റെങ്കിലും നാല് പോയിന്റ് നേടി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇറാഖും അവസാന 16-ല്‍ എത്തി. മറ്റൊരു മത്സരത്തില്‍ ചിലിലെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മെക്സിക്കോ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലേക്ക് യോഗ്യത സ്വന്തമാക്കി.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഡാനി ലോഡറിന്റെ ഇരട്ട ഗോളാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. കളിയില്‍ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. എന്നാല്‍ ആദ്യ മുന്നേറ്റം ഇറാഖാണ് നടത്തിയത്. അഞ്ചാം മിനിറ്റില്‍ അലി കരീം നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോളായില്ല. 11-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് നേടി. കിര്‍ബിയുടെ പാസ് സ്വീകരിച്ച് ഏയ്ഞ്ചല്‍ ഗോമസ് തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ടാണ് ഇറാഖ് വലയിലെത്തിയത്.
നാല് മിനിറ്റിനുശേഷം ഡാനി ലോഡറിന്റെ നല്ലൊരു ഷോട്ട് ഇറാഖ് ഗോളി തടഞ്ഞു. അധികം കഴിയുംമുന്നേ ഇമിലെ സ്മിത്തിന്റെ ശ്രമവും ലക്ഷ്യത്തിലെത്താതെ പോയി. 25-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇമിലെ സ്മിത്തിനെ ബോക്സിനുള്ളില്‍ മുഹമ്മദ് അല്‍ബാക്കര്‍ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക്. എന്നാല്‍ കിക്കെടുത്ത ജാഡണ്‍ സാഞ്ചോസിന് പിഴച്ചു. സാഞ്ചോസ് വലതുകാല്‍കൊണ്ട് എടുത്ത കിക്ക് ഇറാഖ് ഗോളി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. റീബൗണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിടാന്‍ സ്മിത്ത് ശ്രമിച്ചതും ഗോളി വിഫലമാക്കി. 32-ാം മിനിറ്റില്‍ ഇറാഖിന് സമനിലനേടാന്‍ അവസരം ലഭിച്ചു. എന്നാല്‍ അലി കരീമിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോളി രക്ഷപ്പെടുത്തി. 42-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഗോമസ് എടുത്ത ഫ്രീകിക്കും ഇറാഖ് ഗോളിയുടെ മികവിനു മുന്നില്‍ വിഫലം. ഇതോടെ ആദ്യപകുതിയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇറാഖ് എത്തിയത്. മുഹമ്മദ് അലിക്ക് പകരം മുഹമ്മദ് ദാവൂദും അലികരീമിന് പകരം മുന്റാധര് മുഹമ്മദും കളത്തിലിറങ്ങി. 57-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി. എയ്ഞ്ചല്‍ ഗോമസിന്റെ പാസില്‍ എമിലെ സ്മിത്ത് ബോക്സിന്റെ മധ്യഭാഗത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ടാണ് വലയിലെത്തിയത്. രണ്ട് മിനിറ്റിനുശേഷം ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി. സ്റ്റീവന്‍ സെസ്സഗ്നോന്റെ പാസില്‍ ഡാനി ലോഡറാണ് ഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ നാലാം ഗോളും പിറന്നു. ഇത്തവണയും ലക്ഷ്യം കണ്ടത് ഡാനി ലോഡര്‍. ഡാന്നി ലോഡെറാണ് തന്റെ രണ്ടാം ഗോള്‍ നേടിയത്. സ്റ്റീവന്‍ സെസ്സഗ്നോന് നല്കിയ പാസ്സാണ് വലംകാല് ഷോട്ടിലൂടെ ലോഡെര്‍ വലയിലേക്കെത്തിച്ചത്. പിന്നീട് അവസാന മിനിറ്റുകളില്‍ ഒരു ഗോള്‍ മടക്കാന്‍ ഇറാഖും ലീഡ് ഉയര്‍ത്താന്‍ ഇംഗ്ലണ്ടും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഗുവാഹത്തിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ മെക്സിക്കോയും ചിലിയും വിജയത്തിനായി വാശിയോടെ പൊരുതിയെങ്കിലും ഒരു ഗോള്‍ പോലും പിറന്നില്ല. ഇതോടെ കളി ഗോള്‍രഹിതമായി അവസാനിച്ചു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മെക്സിക്കോ ഏറെ മുന്നിട്ടുനിന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് പിഴച്ചു. 69 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ മെക്സിക്കോ താരങ്ങള്‍ കളിയിലാകെ പായിച്ചത് 24 ഷോട്ടുകള്‍. ഇതില്‍ എട്ട് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ബാറിന് കീഴില്‍ ഉജ്ജ്വല ഫോമിലായിരുന്ന ചിലി ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അതേസമയം ചിലിക്ക് ഒരിക്കല്‍ മാത്രമാണ് മെക്സിക്കോ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: