കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ ചരക്ക്കപ്പല്‍ ഇടിച്ച് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ തുടരുന്നു. തീരദേശ പൊലീസിന്റെ സഹായത്തോടെയാണ് തെരച്ചില്‍ .സി.ഐ സി.പി. സതീശനും സംഘവും കോസ്റ്റ് ഗാര്‍ഡിന് ഒപ്പമുണ്ട്. അപകടം വരുത്തിയത് ഇന്ത്യന്‍ കപ്പലാണെന്നാണ് സൂചന.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ നിന്ന് മറൈന്‍ നോട്ടിക്കല്‍ സര്‍വേയര്‍ ക്യാപ്റ്റന്‍ സുരേഷ് നായര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിന് പിന്നില്‍ ഇന്ത്യന്‍ കപ്പലാണെന്ന നിഗമനം.
കഴിഞ്ഞ ദിവസം കണ്ടെത്തിയ മത്സ്യത്തൊഴിലാളി ആന്റോ എന്ന ആന്റണിയുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ബേപ്പൂരില്‍ എത്തിച്ചു. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടത്തില്‍പെട്ട ഇമ്മാനുവല്‍ എന്ന ബോട്ടിന്റെ ഉടമ കൂടിയാണ് ആന്റണി. ബോട്ടിലുണ്ടായിരുന്ന തിരുവനന്തപുരം പൂവാര്‍ സ്വദേശി ജോണ്സണ്(20), പുളിക്കര സ്വദേശി പ്രിന്‍സ്(20), താത്തൂര്‍ സ്വദേശി റമ്യാസ്(50) എന്നിവര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ തെരച്ചില്‍ തുടരുന്നത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ബേപ്പൂര്‍ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ കൊച്ചി തോപ്പുംപടിയില്‍ നിന്നാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: