കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം കളിക്കാനായി ബ്രസീല്‍ കൊച്ചിയില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അവര്‍ എത്തിയത്. ഗ്രൂപ്പി ഡിയിലെ അവസാന മത്സരത്തിനായാണ് ബ്രസീല്‍ ഗോവയിലേക്ക് പോയത്. നൈജറിനെതിരായ കളി 2-0ന് ജയിച്ചാണ് അവര്‍ കൊച്ചിയിലേക്ക് തിരിച്ചെത്തിയത്. ടീം ഇന്ന് പരിശീലനത്തിനിറങ്ങും.
പ്രീ ക്വാര്‍ട്ടറില്‍ ഹോണ്ടുറാസാണ് ബ്രസീലിന്റെ എതിരാളികള്‍. ഗ്രൂപ്പ് ഇയിലെ മൂന്നാം സ്ഥാനക്കാരായാണ് ഹോണ്ടുറാസ് അവസാന 16-ല്‍ ഇടംപിടിച്ചത്. ബ്രസീലിന് ആരാധകര്‍ ഏറെയുള്ള കൊച്ചിയില്‍ ആത്മവിശ്വാസത്തോടെ പന്തു തട്ടാമെന്ന പ്രതീക്ഷയിലാണ് ടീം. ഗ്രൂപ്പ് മത്സരങ്ങളില്‍ കലൂര്‍ സ്റ്റേഡിയത്തിലെ കാണികള്‍ കുറഞ്ഞെങ്കിലും ബ്രസീലിന്റെ മത്സരങ്ങള്‍ കാണാന്‍ താരതമ്യേന ആരാധകരുണ്ടായിരുന്നു. മൂന്നു മത്സരങ്ങളും ജയിച്ചാണ് ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
ആദ്യ മത്സരത്തില്‍ സ്പെയിനിനോട് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ടീം ജയിച്ചു കയറിയത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തി. നോര്‍ത്ത് കൊറിയയെയും നൈജറിനെയും മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. 18ന് രാത്രി എട്ടിനാണ് പ്രീക്വാര്‍ട്ടര്‍ മത്സരം. ജയിച്ച ടീമിന് 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനി-കൊളംബിയ മത്സര വിജയികളെ നേരിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: