ന്യൂദല്‍ഹി: ഓപ്പണര്‍ ശിഖര്‍ ധവാന് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, പേസര്‍ ഷാര്‍ദുള്‍ താക്കൂര്‍ എന്നിവരെയും മടക്കി വിളിച്ചു. അതേസമയം സീനിയര്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരെ ഇത്തവണയും ടീമിലെടുത്തില്ല. ഓപ്പണര്‍ കെ.എല്‍. രാഹുലിനെയും ഒഴിവാക്കി.
ഭാര്യയ്ക്ക് അസുഖമായതിനെത്തുടര്ന്നായിരുന്നു ധവാന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ ട്വന്റി 20യില്‍ കളിച്ചു.
ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് കാര്‍ത്തിക് അവസാനമായി കളിച്ചത്. ഓസീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുളള ടീമില്‍ സ്ഥാനം ലഭിച്ചെങ്കിലും അവസാന ഇലവനില്‍ ഇടം കിട്ടിയില്ല.
പേസര്‍ ഉമേഷ് യാദവിന് പകരമാണ് ഷര്‍ദ്ദുള്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയത്. ഓസീസിനെതിരായ പരമ്പരയ്ക്ക് താക്കൂറിനെ പരിഗണിച്ചില്ല.
രണ്ട് മാസം മുമ്പ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് അശ്വിനും ജഡേജയും അവസാനമായി കളിച്ചത്. നിലവില്‍ ഇവര്‍ അവരവരുടെ സംസ്ഥാനങ്ങള്‍ക്കായി രഞ്ജിട്രോഫി കളിക്കുകയാണ്.
ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ കളിക്കും. ആദ്യ മത്സരം ഈ മാസം 22 ന് മുംബൈയില്‍ നടക്കും. രണ്ടാം മത്സരം 25 ന് പൂനെയില്‍ അരങ്ങേറും. 29 നാണ് അവസാന മത്സരം.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുള്‍ താക്കൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: