ന്യൂദല്‍ഹി: ലാവ്ലിന് കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശിക്ഷിക്കപ്പെട്ടവര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടും സിബിഐ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകുന്നു. കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരി അയ്യര്‍ ഇന്നലെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ പോലെ തന്നെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. അയ്യരുടെ അപ്പീല്‍ 27ന് കോടതി പരിഗണിക്കും. ഹൈക്കോടതി പ്രധാന പ്രതികളെ ഒഴിവാക്കിയതിനെതിരെ വിധിവന്ന് രണ്ടുമാസം ആകാറായിട്ടും സിബിഐ അപ്പീല്‍ നല്‍കുന്നത് വൈകിക്കുന്നത് വിവാദമായിട്ടുണ്ട്.
ആഗസ്ത് 22നാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി ഭാഗികമായി ശരിവെച്ചത്. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ്ജസെക്രട്ടറി മോഹന ചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും വെറുതെ വിട്ടിരുന്നു. എന്നാല്‍ ജനറേഷന് വിഭാഗം ചീഫ് എഞ്ചിനീയറായിരുന്ന എം. കസ്തൂരി അയ്യര്‍ അടക്കം മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി.
എന്നാല്‍ ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ച കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ഥ നിലപാട് സ്വീകരിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കസ്തൂരി അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടം 397-ാം വകുപ്പ് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധി. സര്‍ക്കാര്‍ ജീവനക്കാരന് എന്ന നിലയില്‍ ഔദ്യോഗികമായ ജോലിയാണ് താന്‍ നിര്‍വഹിച്ചത്.
കരാര്‍ ആരംഭിച്ച കാലത്ത് വൈദ്യുത മന്ത്രി ജി. കാര്ത്തികേയന്, ബോര്‍ഡ് ചെയര്മാന് വി. രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വെറും ചീഫ് എഞ്ചിനീയര്‍ മാത്രമായിരുന്ന തന്നെ പ്രതിയാക്കിയെന്നും അയ്യര്‍ കുറ്റപ്പെടുത്തുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയെങ്കില് അതേ രീതിയില്‍ തന്നെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും അയ്യരുടെ പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: