കൊച്ചി: എലിപ്പനി പിടിപെട്ട് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ പതിനാല് ദിവസത്തിനുള്ളില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി സുനിത(48), മലപ്പുറം വേങ്ങര സ്വദേശി ബാലകൃഷ്ണന്(45) എന്നിവരാണ് ഇന്നലെ മരിച്ചത്. ഈ മാസം 203 പേരിലാണ് എലിപ്പനി കണ്ടെത്തിയത്. ഇന്നലെ മാത്രം 10 പേര് എലിപ്പനിക്ക് ചികിത്സ തേടി.
മലപ്പുറത്ത് നാലും തൃശൂരിലും എറണാകുളത്തും രണ്ടും വയനാടും ആലപ്പുഴയിലും ഓരോരുത്തരുമാണ് ഇന്നലെ ചികിത്സ തേടിയത്. ഈ വര്‍ഷം 2954 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ 96 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരില്‍ കഴിഞ്ഞ ദിവസം കോളറയും കണ്ടെത്തി. മലമ്പനിയും സംസ്ഥാനത്ത് നിയന്ത്രണാതീതമാണ്. ഈ മാസം 39 പേരിലാണ് മലമ്പനി സ്ഥിരീകരിച്ചത്.
ഇതില്‍ 37 പേര് ഇതര സംസ്ഥാനത്ത് പോയി മടങ്ങിയവരും രണ്ടുപേര്‍ സംസ്ഥാനത്തെ സ്ഥിര താമസക്കാരുമാണ്. ഒന്‍പത് മാസത്തിനുള്ളില്‍ 814 പേരിലേക്ക് ബാധിച്ച മലമ്പനി മൂന്ന് ജീവനെടുത്തു. ഇന്നലെ തൃശൂരില്‍ രണ്ടും തിരുവനന്തപുരത്തും എറണാകുളത്തും ഓരോരുത്തരിലുമാണ് മലമ്പനി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: