തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത് ഇരട്ടക്കളി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖര്‍ക്കെതിരെ അന്വേഷണത്തിനു നിര്‍ദ്ദേശിച്ച പിണറായി അതുവഴി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ലക്ഷ്യമിട്ടു.
കോണ്‍ഗ്രസുമായി ബന്ധത്തിന് യെച്ചൂരി നടത്തുന്ന നീക്കങ്ങളാണ് പിണറായിയെ ഇതിനു പ്രേരിപ്പിച്ചത്. ഇത്തരമൊരു കേസ് വന്നാല്‍ കോണ്‍ഗ്രസ് സഖ്യമെന്ന വാദം ദുര്‍ബലമാക്കാമെന്നും പിണറായി കരുതുന്നു. കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന കേരള ഘടകത്തിന്റെ കടുത്ത നിലപാടാണ് പോളിറ്റ് ബ്യൂറോയില്‍ അടക്കം യെച്ചൂരിക്ക് തിരിച്ചടിയായത്. എന്നാലും സഖ്യം വേണമെന്ന നിലപാട് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച് തീരുമാനം അനുകൂലമാക്കാന്‍ യെച്ചൂരി ശ്രമിക്കുന്നുണ്ട്. അതിനു തടയിടാനാണ് കേന്ദ്രകമ്മിറ്റി ചേരും മുന്‍പ് സോളാര്‍ റിപ്പോര്‍ട്ട് പുറത്തെടുത്തത്.
അതിനിടെ, ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അടി തുടങ്ങി. ടി.പി. ചന്ദ്രശേഖരന് കൊലക്കേസിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഫലമാണ് സോളാറില്‍ അനുഭവിക്കേണ്ടിവന്നതെന്ന വി.ടി. ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തലാണ് കലാപം ആളിക്കത്തിച്ചത്. ഇന്നലെ മുന്‍ ആഭ്യന്തര മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ബല്‍റാമും നേര്‍ക്കുനേര്‍ എത്തി.
ഒത്തുതീര്‍പ്പ് ആരോപണം തെളിയിക്കാന്‍ ബല്‍റാമിനെ വെല്ലുവിളിച്ച തിരുവഞ്ചൂര്‍, തന്റെ കാലത്ത് ഒരു ഒത്തുതീര്‍പ്പുമില്ലെന്നും തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ടിപി കേസ് നന്നായി അന്വേഷിച്ചതുകൊണ്ട് മന്ത്രിസ്ഥാനം പോയ ആളാണെന്നുമാണ് തിരുവഞ്ചൂരിന്റെ അവകാശവാദം.
തിരുവഞ്ചൂരിന്റെ ഈ നിലപാട് ഒത്തുതീര്‍പ്പിനെ ന്യായീകരിക്കുന്നതാണെന്ന വാദവുമുയര്‍ത്തി. കോണ്‍ഗ്രസിലെ ആരോ സിപിഎമ്മായി ഒത്തുതീര്‍പ്പുണ്ടാക്കി തിരുവഞ്ചൂരിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നീട് വന്നവര്‍ ഒത്തുതീര്‍പ്പ് നടപ്പാക്കി എന്നാണ് ഒരു വിഭാഗം പറയുന്നത്.
തിരുവഞ്ചൂരിനു ശേഷം ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്ത രമേശ് ചെന്നിത്തലയും ബല്‍റാമിന്റെ ആരോപണത്തിനെതിരെ രംഗത്തെത്തി. ബല്‍റാമിന്റേത് കോണ്‍ഗ്രസ് നിലപാടല്ലെന്നു പറഞ്ഞ ചെന്നിത്തല, ടിപി കേസ് ഭംഗിയായാണ് കൈകാര്യം ചെയ്തതെന്നും ബാക്കി ബല്റാമിനോടുതന്നെ ചോദിക്കണമെന്നും പറഞ്ഞു. ഒത്തുതീര്‍പ്പ് പാര്‍ട്ടികള്‍ തമ്മിലല്ല, നേതാക്കള്‍ തമ്മിലെന്നാണ് ഇതിനു ബല്‍റാമിന്റെ മറുപടി. ടിപി വധക്കേസിലെ ഗൂഢാലോചന വേണ്ടവിധത്തില്‍ അനേ്വഷിച്ചില്ലെന്നും പിണറായി വിജയനെതിരെ മൊഴി ഉണ്ടായിരുന്നിട്ടും കേസെടുത്തില്ലെന്നുമാണ് ബല്‍റാമിന്റെ വിശദീകരണം.
രണ്ടു പതിറ്റാണ്ടിനുള്ളില്‍ വിവാദമായ പന്ത്രണ്ടോളം കേസുകള്‍ ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചതായി ബിജെപി ആരോപിച്ചു. മാറാട് കൂട്ടക്കൊല, ഐസ്ക്രീം പാര്‍ലര്‍, ടിപി ചന്ദ്രശേഖരന് കേസ്, ജയകൃഷ്ണന് മാസ്റ്റര്‍ വധം, ലാവ്ലിന്, ബ്രഹ്മപുരം അഴിമതി തുടങ്ങിയവയില്‍ ഇരു മുന്നണികളും ഒത്തു കളിച്ചു. ഒട്ടു മിക്ക കേസുകളിലും ഗൂഢാലോചനക്കുറ്റം കേസില്‍ നിന്ന് അടര്‍ത്തി മാറ്റി ഉന്നതന്മാരെ രക്ഷിച്ചെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: