മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിളക്കം മങ്ങിയ വിജയം. സംസ്ഥാനത്തെ ഏറ്റവും ഉറച്ച യുഡിഎഫ് കോട്ടകളിലൊന്നാണ് വേങ്ങര. എന്നാല്‍ 2016നേക്കാള്‍ ഭൂരിപക്ഷത്തില്‍ 14,747 വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 14747 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഇത്തവണ നേടാനായത്.
ലോക് സഭാ ഉപതെരഞ്ഞെടുപ്പിനേക്കാള്‍ 17,219 വോട്ടുകളും കുറഞ്ഞു. മൂന്ന് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ലീഗിന്റെ വോട്ടുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ്ഉണ്ടായത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷം നേടിയിരുന്നു. ഇതിന് അടുത്തുപോലും എത്താന്‍ ഖാദറിനായില്ല. ഇ.അഹമ്മദിന്റെ മരണത്തിന് ശേഷം നടന്ന മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നേടിയത് 40,529 ഭൂരിപക്ഷമായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വിവാദങ്ങളും യുവാക്കളെ തഴഞ്ഞതും വോട്ടുകളുടെ എണ്ണം കുറയാനിടയായി. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ യു.എ.ലത്തീഫിന്റെ പേരായിരുന്നു വേങ്ങരയില്‍ അവസാനം വരെ മുഴങ്ങി കേട്ടത്. എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് തൊട്ടു മുന്‍പ് നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഖാദര്‍ വേങ്ങര ടിക്കറ്റ് ഉറപ്പിച്ചത്. സംസ്ഥാന പ്രസിഡന്റെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ താത്പര്യം മറികടന്ന് ഖാദറിന്റെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.
വേങ്ങരയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് യൂത്ത് ലീഗിന്റെ ശക്തമായ ആവശ്യത്തിന് പാര്‍ട്ടി ഒരിക്കല്‍ പോലും മുഖം കൊടുത്തില്ല. യുവാക്കള്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസിനെ വേങ്ങരയില്‍ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി-ഖാദര്‍ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഫിറോസ് എന്ന പേര് ഉയര്‍ന്ന് വന്നില്ല.
പോളിംഗ് ദിവസം സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ട് പിണറായി വിജയന് കൊടുത്ത പണിയും യുഡിഎഫിന് ഭൂരിപക്ഷം കുറയാനിടയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: