കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മുന്നു ദിവസമായി തെരഞ്ഞിട്ടും ഫലമില്ലാത്തതിനെ തുടര്ന്നാണ്തെരച്ചില് അവസാനിപ്പിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ജോണ്സണ് (19), തമിഴ്നാട് കൊളച്ചല്‍ സ്വദേശിയായ രമ്യാസ് (50) എന്നിവരെയാണ് കണ്ടു കിട്ടാനുള്ളത്. ഇവര്‍ക്കായി കന്യാകുമാരിയില്‍നിന്നുളള മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. അതേസമയം കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമേ ഇനി ഉണ്ടാവൂ.
ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവം നടന്നയുടന്‍ തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവിയര്‍ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട് കൊളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആന്റോ (39), തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം കണ്ടെത്തുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാത്രി 8.30ഓടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ ചാലിലാണ് അപകടം നടന്നത്. കൊച്ചി ഹാര്‍ബറില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് ആന്റോയുടെ ഉടമസ്ഥതയിലുള്ള ‘ഇമ്മാനുവല്‍’ ബോട്ട് മീന്‍പിടിക്കുന്നതിനായി പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: