ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച് നറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ പിന്തുണച്ച് കേന്ദ്ര കമ്മറ്റിയില്‍ വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും രംഗത്തെത്തി. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ മുഴുവന്‍ മതേതര പാര്‍ട്ടികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി.എസ് പറഞ്ഞു.
മാറിയ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടി നിലപാടെടുക്കണം. ബിജെപിയെ നേരിടുന്നതിന് എല്ലാ വഴികളും ഉപയോഗിക്കണം. പാര്‍ട്ടിയുടെ സ്ഥാപകാംഗം എന്ന നിലക്കാണ് താനിത് പറയുന്നതെന്നും വി.എസ് പറഞ്ഞു. കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എസ്
കേരളത്തിലെ പിണറായി സര്‍ക്കാരിനെതിരെയും വി.എസ് ഒളിയമ്പെയ്തു. പാര്‍ട്ടിക്ക് ഭരണമുള്ളിടത്ത് നയവ്യതിയാനം ഉണ്ടാകരുത്. ഇടത് ഭരണം മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. പാര്‍ട്ടിയും സര്‍ക്കാരും ജാഗ്രത പാലിക്കേണ്ട സമയമാണ്. വി.എസ്. പറഞ്ഞു.
ബംഗാളിലെ സാഹചര്യവും കണക്കിലെടുക്കണമെന്ന് തോമസ് ഐസക്കും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കണമെങ്കില്‍ ബിജെപി വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കണം. കേരളത്തില്‍ വലിയ വിജയം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചത് ഇതിനാലാണ് – ഐസക്ക് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: