കൊച്ചി: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ വേതനം നല്‍കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. ജൂലൈ മുതല്‍ വേതന പാക്കേജ് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. മൂന്നു മാസത്തോളം സര്‍ക്കാര്‍ വാക്ക് പാലിക്കുന്നതും കാത്തിരുന്ന ശേഷമാണ് സംസ്ഥാനവ്യാപകമായി റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്.
350 വരെ റേഷന്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കടക്കാരന് 16,000 രൂപയും 20000 കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കടക്കാരന് 48,000 രൂപവരെയും ഉള്‍പ്പെടുന്ന പാക്കേജിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് ഇപ്പോള്‍ പണം നല്‍കാത്തത്.
ഡിസംബറോടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അത്രയുംനാള്‍ വേതനമില്ലാതെ സേവനം ചെയ്യാനാവില്ലെന്ന നിലപാടിലാണ് റേഷന്‍ വ്യാപാരികള്‍.
ഭക്ഷ്യഭദ്രതാ നിയമം നടപ്പായതോടെ റേഷന്‍ മേഖലയിലെ തിരിമറികള്‍ നടക്കില്ല. ഇതാണ് വേതനത്തിനായി റേഷന്‍ വ്യാപാരികള്‍ കടുംപിടിത്തം പിടിക്കാന്‍ കാരണം. റേഷന്‍ ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നവംബര്‍ ആറുമുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ച് സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
റേഷന്‍ എത്തിയ ശേഷം മാത്രം ഇനി സന്ദേശം
കൊച്ചി: സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയെങ്കില്‍ മാത്രമേ ഇനി കാര്‍ഡുടമകള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയയ്ക്കൂ. മൊബൈലില്‍ സന്ദേശമെത്തിയവര് റേഷന്‍ കടകളിലെത്തിയിട്ടും സാധനങ്ങള്‍ കിട്ടാത്ത സാഹചര്യം മുന്മാസമുണ്ടായതിന്റെ പശ്ചാത്തലത്തിലാണിത്.
ഈ മാസത്തെ സാധനങ്ങള്‍ കടകളില്‍ എത്തുന്നതേയുള്ളൂ. ഇത് പൂര്‍ണമായും എത്തിയ ശേഷമേ സന്ദേശങ്ങള്‍ അയച്ചു തുടങ്ങൂ. റേഷന്‍ മേഖലയിലെ തിരിമറി തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: