തിരുവനന്തപുരം: ‘ഒരു പൊടി ചോരയ്ക്കു വേണ്ടി,
അവര്‍ ഒരുമിച്ചു നിന്നു പോരാടി.
പിന്മുറക്കാരുടെ രക്തം തുളുമ്പുന്ന,
പുതു തലമുറയുടെ ദാനം.
നന്മയൊഴുകുന്ന ജീവന്റെ രക്തദാനം.’
ഇക്കഴിഞ്ഞ ദേശീയ രക്തദാന ദിനത്തില്‍ കേരളം ഏറ്റുപാടിയ വരികളാണിത്. രക്തദാനത്തിന്റെ സന്ദേശമുണര്‍ത്തിയ ഈ വരികള്‍ കുറിച്ചിട്ടതും പാടിയതും ജീവിതത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു കൗമാര കവി. പൂവച്ചല്‍ വീരണകാവ് സിദ്ധാര്‍ത്ഥ് ഭവനില്‍ പരേതനായ മണികണ്ഠന് നായരുടേയും ജയകുമാരിയുടേയും മകന് സിദ്ധാര്‍ത്ഥ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.
സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ രചനാ മത്സരത്തില്‍ നിന്നാണ് സിദ്ധാര്‍ത്ഥിന്റെ കവിത രക്തദാന ദിന സന്ദേശത്തിനായി കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി തെരഞ്ഞെടുത്തത്. വരികളിലെ ഊര്‍ജം ചോരാത്ത സിദ്ധാര്‍ത്ഥിന്റെ ആലാപനവും സംഘാടകര്‍ക്ക് ഇഷ്ടമായി. തുടര്‍ന്നാണ് സിദ്ധാര്‍ത്ഥിന്റെ ശബ്ദത്തില്‍ത്തന്നെ കവിത റെക്കോര്‍ഡ് ചെയ്ത് കേരളം മുഴുവന്‍ പ്രചരിപ്പിച്ചത്. ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥിന് പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തു.
ജീവിതത്തിലെ വിഷമഘട്ടങ്ങളെ അതിജീവിക്കുവാനുള്ള ആയുധമാണ് സിദ്ധാര്‍ത്ഥിന് കവിത. മനസ് വിങ്ങുമ്പോള്‍, കണ്ണ് നനയുമ്പോള്‍ അവന് കോറിയിടുന്നത് ജീവിതഗന്ധിയായ വരികള്‍. കണ്ടുമറന്ന നാട്ടു നന്മയുടെ പച്ചപ്പ്, ഗൃഹാതുരത്വമുള്ള ചിന്തകള്‍ എന്നിവയൊക്കെ സിദ്ധാര്‍ത്ഥിന്റെ കവിതകളെ തീഷ്ണമാക്കുന്നു.
അരിക് പിഞ്ചിപ്പോയ നോട്ട് ബുക്കുകളുടെ താളുകളില്‍ ഈ ബാല്യം കുറിച്ചുവച്ചിരിക്കുന്നത് കാലം മറയ്ക്കാത്ത നൂറുനൂറ് കവിതകള്‍. എഴുതിത്തെളിഞ്ഞ കവികള്‍ക്കു പോലും തിരുത്താനില്ലാത്ത വരികള്‍. പണിതീരാത്ത വീടിന്റെ മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നത് നൂറിലധികം ട്രോഫികളും മെഡലുകളും. എല്ലാം ഈ കാവ്യ ബാല്യത്തിന് കിട്ടിയ അംഗീകാരങ്ങള്‍.
കാവ്യലോകത്തെ പുത്തന്‍ പ്രതീക്ഷയാണെങ്കിലും പ്രാരബ്ദങ്ങളുടെ പടുകുഴിയിലാണ് സിദ്ധാര്‍ത്ഥ്. കുടുംബത്തിന്റെ ആശ്രയമായിരുന്ന അച്ഛന് മണികണ്ഠന് നായര്‍ ഇക്കഴിഞ്ഞ ഓണനാളിലാണ് മരിച്ചത്. അച്ഛന്റെ ചികിത്സയ്ക്കായി വാങ്ങിക്കൂട്ടിയ കടങ്ങള്‍, വീട്ടിലെ കഷ്ടപ്പാടുകള്‍… ഇതെല്ലാം സിദ്ധാര്‍ത്ഥിന്റെ കുഞ്ഞു മനസിലെ വേദനകളാണ്.
ജയകുമാരി സ്വകാര്യ സ്കൂളില്‍ ജോലി ചെയ്ത് കിട്ടുന്ന തുച്ഛവരുമാനമാണ് സിദ്ധാര്‍ത്ഥും അനുജത്തി എട്ടാം ക്ലാസുകാരി സംഗീതയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. അതുകൊണ്ട് നെയ്യാര്‍ഡാം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഈ മിടുക്കനായ വിദ്യാര്‍ത്ഥി ട്യൂഷന് വേണ്ടെന്നു വച്ചു.
ആറു വര്‍ഷമായി അഭ്യസിച്ചുവന്ന സംഗീത പഠനവും പാതിവഴിയില്‍ ഉപേക്ഷിച്ചു. പഠനത്തിന്റെ ഇടവേളകളിലെ കവിതയെഴുത്ത് മാത്രം ഒഴിച്ചു നിര്‍ത്താനാവില്ല. അത് അവന്റെ ജീവിതതാളമാണ്; സങ്കടങ്ങള്‍ ഇറക്കിവയ്ക്കാനുള്ള ചുമടുതാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: