അമിത് ഷാ വിരോധികളുടെ കഠിനാദ്ധ്വാനം ഇപ്പോഴും തുടരുന്നു. വര്‍ഷം15 കഴിഞ്ഞു. കള്ളക്കേസുകളും വ്യക്തിഹത്യകളും നിലച്ചില്ല. പക്ഷെ, ഉന്നംവയ്ക്കപ്പെട്ടവര് അജയ്യമായി രാഷ്ട്രീയത്തില്‍ പുതിയ മേധാവിത്വം കണ്ടെത്തി. എതിരാളികള്‍ പരാജയപ്പെടുംതോറും കൂടുതല്‍ രോഷാകുലരായി.
തെരഞ്ഞെടുപ്പുകളിലെല്ലാം വിജയമുറപ്പിച്ച് മുന്നേറുന്ന ബിജെപി അദ്ധ്യക്ഷന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം കണ്ണിലെ കരടായി മാറിയിരിക്കുന്നു. വിവാദങ്ങള്‍ക്കായി പല ബാലിശമായ കഥകളേയും അവര്‍ ആശ്രയിക്കുന്നു. എല്ലാം ഖേദപ്രകടനത്തില്‍ പര്യവസാനിക്കുകയും ചെയ്യുന്നു.
ആരോപണങ്ങളെല്ലാം ബാലിശമാണെന്ന് പല തവണ തെളിയിക്കപ്പെട്ടു. അമിത് ഷായുടെ മകന് ജയ് ഷായുടെ, അടഞ്ഞ ‘ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയേയും നിലവിലുള്ള കുസും ഫിന്‍സെര്‍വ് എന്ന കമ്പനിയെയും കുറിച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദവും അതേരീതിയില്‍തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല.
കഴമ്പില്ലാത്ത വിവാദക്കള്ക്ക് ആയുസ്സുണ്ടാകാറില്ല. ഈ വിഷയം പൊതുവേദിയില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഒരു കാര്യം മനസ്സിലാകുന്നു, ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ചിലര്‍ക്ക് ചര്‍ച്ചക്ക് അവസരം ലഭിക്കൂ, ചില മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കപ്പെടുകയുള്ളു.
കഥപോലുള്ള വാര്‍ത്തകള്‍കൊണ്ട് ജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വാക്കുകള്‍കൊണ്ട് കുട്ടിക്കരണം മറിയാം, പലവിധത്തിലും വ്യാഖ്യാനിക്കാം. മറ്റൊരു നേട്ടവുമുണ്ട്. വിവാദമുണ്ടാക്കിയാല്‍ ചിലര്‍ ശ്രദ്ധിക്കും. അതാണ് ‘ദ വയര്‍ ഡോട്ട് കോം’ എന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമത്തിലെ രോഹിണി സിങ്ങിന്റെ ലക്ഷ്യം.
ഇതറിയാവുന്ന ഇംഗ്ലീഷ് വാര്‍ത്താ ചാനലുകള്‍ ഈ വിഷയം അവഗണിച്ചു. പക്ഷേ അമിത് ഷാ വിരോധ മാധ്യമങ്ങളില്‍ ചിലര്‍ അമിത താല്പര്യം കാണിച്ചു, പ്രത്യേകിച്ച് മലയാള മാധ്യമങ്ങള്‍.
മാനനഷ്ടകേസ് വന്നാല്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാം എന്നൊരു വഴിയുമുണ്ട്. വിവാദമായ പല ആരോപണങ്ങളും മുന്‍കാലങ്ങളില്‍ ആ വഴിയിലായിരുന്നു നീങ്ങിയത്.
അമിത് ഷാ യുടെ മകന്റെ കാര്യത്തില്‍ ഉന്നത കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് കുമാര്‍ പറയുകയുണ്ടായി, ‘ഇതില്‍ കറ്റകരമായി എന്തെങ്കിലും ഉണ്ടെന്ന ആരോപണം ഞങ്ങള്‍ നടത്തുന്നില്ല. അന്വേഷണം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.’
പറയുന്ന കണക്കുകള്‍ കേട്ടാല്‍ അറിയാം വിവാദങ്ങളിലെ മണ്ടത്തരം. 2012-13ല്‍ ടെമ്പിള്‍ എന്റര്‍പ്രൈസസ് രേഖപ്പെടുത്തിയ നഷ്ടം 6230 രൂപ, 2013-14 ല്‍ നഷ്ടം 1724 രൂപ, 201415 ല്‍ 18,000 രൂപ. പിന്നെ 2015-16 എന്ന വിവാദമായ വര്‍ഷത്തെ കണക്ക് പറഞ്ഞപ്പോള്‍ വിറ്റുവരവ് 80 കോടിയെന്ന് കണ്ടെത്തി. സാധാരണ എല്ലാ കമ്പനികളുടെയും മൊത്തം വിറ്റുവരവിനെ അറ്റാദായം എന്നണോ വിളിക്കേണ്ടത്? ആ വര്‍ഷവും നഷ്ടം രേഖപ്പെടുത്തിയതിനാല്‍ ജയ് ഷാക്ക് കമ്പനി അടയ്ക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
രോഹിണി സിങ് ‘കഥ’ എഴുതിയപ്പോള്‍ വാസ്തവങ്ങളെ ആരോപണത്തിന്റെ ഭാഷയിലേക്ക് മാറ്റാന്‍ അടിസ്ഥാനമില്ലാത്ത വ്യാഖ്യാനങ്ങള്‍ നല്കി, മുന്‍കൂര്‍ ജാമ്യം തേടാന്‍ ശ്രമം നടത്തി. ജയ് ഷായുടെ ഭാഗിക ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി റജിസ്റ്റാര്‍ ഓഫ് കമ്പനീസിന് (ആര്‍ഒസി) നല്കിയ റിട്ടണുകളിലെ യഥാര്‍ത്ഥ സംഖ്യകളെ വ്യാഖ്യാനിച്ച ‘കഥ’ തയ്യാറാക്കുമ്പോള്‍ മുന്‍വിധിയോടെ ഒരു വിവാദത്തിന്ന് തിരികൊളുത്താനുള്ള ശ്രമം തന്നെയായിരുന്നു.
കമ്പനി ഉടമസ്ഥരോട് രോഹിണി സിങ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നിയമോപദേശകന് മാണിക്ക് ഡോഗ്ര നല്കിയ ഉത്തരം ആര്‍ഒസിക്ക് യഥാസമയം സമര്‍പ്പിച്ച റിട്ടേണിലെ വാസ്തവങ്ങളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നവയാണ്. എല്ലാ വ്യവഹാരങ്ങളിലും നല്‍കേണ്ട നികുതിയും കൃത്യമായി യഥാസമയം നല്‍കിയിട്ടുമുണ്ട്.
ജയ് ഷായുടെ നിയമോപദേശകന് നല്കിയ ഉത്തരം വളച്ചൊടിച്ച് വിവാദമാക്കിയാല്‍ ഉണ്ടായേക്കാവുന്ന നിയമപരമായ അനന്തരഫലത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനെ ‘കഥ’യുടെ ഉപശീര്‍ഷകത്തില്‍ ഭീഷണി എന്നാരോപിച്ചു. ഒരു അഭിഭാഷകന് തന്റെ കക്ഷിക്കുവേണ്ടി എഴുതുന്ന പ്രമാണങ്ങളില്‍ സര്‍വ്വ സാധാരണമായി കാണുന്ന പ്രയോഗങ്ങള്‍ മാത്രമാണവ.
അതിനെ ഭീഷണി എന്ന് ഉപശീര്‍ഷകം നല്കി കഥയേ വിവാദമാക്കാന്‍ ശ്രമിക്കുന്നതിലൂടെ ബിജെപി വിരുദ്ധ കക്ഷികളുടെ സഹായം ക്ഷണിക്കാന്‍ രോഹിണി സിങ് ശ്രമം നടത്തുന്നു.
അതില്‍ ആഹ്ലാദിച്ച ചില രാഷട്രീയ പണ്ഡിതരും ആരൊക്കെയോ പറഞ്ഞ് കേട്ട ‘കഥകള്‍’ കൊണ്ട് കാര്യങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്ന മാധ്യമ ബുദ്ധിജീവികളും ഒരു കമ്പനിയുടെ മൊത്തം വിറ്റുവരവിനെ സമ്പാദ്യമെന്നും വിളിച്ചു! പിന്നെ അവരവരുടെ ഭാവന അനുസരിച്ച് ആ കഥക്ക് ആലങ്കാരികതകള്‍ എഴുതിച്ചേര്‍ത്ത് ആഘോഷിച്ചു.
ടോം വടക്കനെ പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മൊത്തം വിറ്റുവരവിനെ നിര്‍ലജ്ജം സമ്പാദ്യമെന്ന് വ്യാഖ്യാനിച്ചു അത്ഭുതം പ്രകടിപ്പിച്ചു. ഓഹരി വിപണിയും ചരക്ക് ക്രയവസ്തു വിപണിയുമായി ബന്ധമുള്ള ഒരാള്‍ക്ക് മൊത്തം വിറ്റുവരവും അറ്റാദായവും തമ്മിലുള്ള അന്തരത്തെക്കുറിച്ചറിയാം. അറിയാവുന്ന രാഷ്ട്രീയ നേതാക്കളും ചില മാധ്യമ പ്രവര്‍ത്തകരും അമിത് ഷായെ കരിതേച്ച് കാണിക്കാനുള്ള തീവ്രശ്രമത്തില്‍ ജനങ്ങളെ തെറ്റിദ്ധരിക്കാനുള്ള അവസരം പാഴാക്കുകയില്ല.
വിപണി നിയന്ത്രിത പലചരക്കുകച്ചവടത്തില് മൊത്തം വിറ്റുവരവിലെ ഒരു കണികമാത്രമായിരിക്കും അറ്റാദായമെന്ന് ചരക്കുവിപണിയുമായി ബന്ധമുള്ള എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ്. നഷ്ടസാധ്യത കൂടുതലുള്ള പലചരക്കുവ്യാപാരം പലര്‍ക്കും ഭാഗ്യപരീക്ഷണം മാത്രമാകാറുണ്ട്.
സാധാരണ കച്ചവടങ്ങളില്‍നിന്ന് വ്യത്യസ്തമായി ക്രയവസ്തുക്കളുടെ വിപണനത്തില്‍ കമ്പനികള്‍ ഉയര്‍ന്ന അളവില്‍ അറ്റാദായം രേഖപ്പെടുത്തുന്നു. സങ്കീര്‍ണ്ണമായ ഈ കച്ചവടത്തില്‍ നഷ്ടസാധ്യത കൂടുതലാണ്.
ജയ് ഷായെപ്പോലുള്ള അഭ്യസ്തവിദ്യരായ ആയിരക്കണക്കിന്ന് ചെറുപ്പക്കാര്‍, പ്രത്യേകിച്ച് കച്ചവട പാരമ്പര്യമുള്ള കുടുംബത്തിലെ ചെറുപ്പക്കാര്‍, പല കച്ചവടങ്ങളിലും ഭാഗ്യപരീക്ഷണം നടത്തുന്നവരാണ്. അത് കുറ്റകരമായ പ്രവര്‍ത്തിയല്ല. കച്ചവട രംഗത്ത് എല്ലാവരും വിജയിക്കുന്നത് അനേകം ലാഭനഷ്ടങ്ങള്‍ സഹിച്ചതിന് ശേഷമായിരിക്കും.
പലര്‍ക്കും തുടങ്ങിവച്ച പദ്ധതികള്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച് പുതിയ മേഖലയിലേക്ക് പ്രവേശിക്കേണ്ടി വന്നിട്ടുമുണ്ട്. അത് നിയമലംഘനമല്ല, മറിച്ച് കൂടുതല്‍ നഷ്ടം നേരിടാതിരിക്കാനുള്ള യുക്തിപൂര്‍വ്വമായ മുന്‍കരുതലാണ്.
അത്തരം അനേകം ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് 2016ല്‍ 80 കോടി വിറ്റുവരവ് രേഖപ്പെടുത്തിയിട്ടും ജയ് ഷായുടെ ടെമ്പിള്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം അടച്ചിടാന്‍ താനും തന്റെ കച്ചവട പങ്കാളി ജിതേന്ദ്ര ഷായും എടുത്ത തീരുമാനമെന്ന് വേണം കരുതാന്‍. അരി, ഗോതമ്പ്, ചോളം, മല്ലി കടല, ആവണക്ക്, സോയ മുതലായവയുടെ ഇടപാടായിരുന്നു ടെമ്പിള്‍ എന്റര്െ്രെപസിന്റെ കച്ചവടം.
വികസന സാധ്യതയുള്ള മേഖലയില്‍ അവസരം കണ്ടെത്തുക എന്നത് യുവ കച്ചവടസംരംഭകരുടെ സ്വാഭാവികമായ താത്പര്യമാണ്. ഭരണകക്ഷിയുടെ അദ്ധ്യക്ഷന്റെ മകനെന്ന നിലയില്‍ ജയ് ഷാക്ക് പുതിയ കച്ചവടം നിഷിദ്ധവുമല്ല. അതിന്റെ സ്വാധീനത്തില്‍ അനര്‍ഹമായി എന്തെങ്കിലും നേടിയിരുന്നെങ്കില്‍ നടത്തിയ കമ്പനി നഷ്ടത്തില്‍ പൂട്ടേണ്ടി വരുമായിരുന്നില്ല എന്നുവേണം കരുതാന്‍.
കുസും ഫിന്‍സെര്‍വ് എന്ന ജയ് ഷായുടെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നിലവിലുള്ള കമ്പനി മധ്യപ്രദേശില്‍ രത് ലാം എന്ന സ്ഥലത്ത് 2.1 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ള കാറ്റാടി യന്ത്രം സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കി. അതിലും അസ്വാഭാവികതയൊന്നുമില്ല.
ഒരു ബിടെക്ക് എന്‍ജിനിയറിങ് ബിരുദധാരി എന്ന നിലയില്‍ സാങ്കേതികമായ അറിവ് കാറ്റാടി യന്ത്ര പദ്ധതിയില്‍ ജയ്ഷാക്ക് ഉണ്ടായിരിക്കണമെന്നു വേണം കരുതാന്‍. നവീന രീതിയിലുള്ള പാരമ്പര്യേതര ഊര്‍ജ്ജവികസന പദ്ധതികള്‍ക്ക് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പലതരത്തിലുള്ള ഇളവും സഹായവും നല്കി പുതിയ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നു. ഈ രംഗത്ത് മുന്‍ പരിചയമെന്നത് യുക്തിരഹിതമാണ്, കാരണം ഈ മേഖല ഭാരതത്തില്‍ താരതമ്യേന പുതിയതാണ്. ഇവരില്‍ ഒട്ടുമിക്ക പദ്ധതികളും നവീനമായ രീതിയിലുള്ളവയുമാണ്.
പാരമ്പര്യേതര ഊര്ജ്ജവികസനത്തിന്ന് സ്ഥാപിക്കപ്പെട്ട ‘ഇറിഡ’ എന്ന ഓമനപ്പേരിലുള്ള ഇന്ത്യന്‍ റിന്വീവബിള് എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സി എന്ന പൊതുമേഖലാ സ്ഥാപനം അതിന്റെ 30 വര്‍ഷത്തെ ചരിത്രത്തില്‍ മൊത്തം 37,000 കോടി രൂപ ഏകദേശം 2000 ഊര്‍ജ്ജ ഉല്പാദന സംരംഭങ്ങള്‍ക്ക് കടമായി നല്‍കിയിട്ടുണ്ട്.
ഉപകരണങ്ങള്‍ക്ക് മാത്രമായി മുഴുവന്‍ തുകയോ അല്ലെങ്കില്‍ മൊത്തം പദ്ധതിയുടെ 70 ശതമാനം തുകയോ ആണ് ‘ഇറിഡ’ നല്കുന്ന കടം. ഈ സാഹചര്യത്തില്‍ ജയ് ഷാ 2.1 മെഗാവാട്ട് വൈദ്യുതി ഉല്പാദനത്തിന്ന് 14.3 കോടി രൂപ കടമായി എടുത്തത് എങ്ങനെയാണ് നിയമവിരുദ്ധമെന്ന് പറയുന്നത്? പദ്ധതിയുടെ മൊത്തം ചെലവ് സമാനമായ മറ്റ് പദ്ധതിയുടെ ചെലവുമായി പൊരുത്തപ്പെടുന്നതുമാണ്. ഇതുവരേയുള്ള കൃത്യസമയത്തെ തിരിച്ചടവ് കാരണം ഇപ്പോള്‍ 8.52 കോടി രൂപയാണ് ബാക്കി.
എതിരാളികള്‍ വിവാദമായി ആഘോഷിക്കുന്ന മറ്റൊരു വിഷയം കാലുപൂര്‍ കമേഴ്സ്യല്‍ കോഓപ്പ്റേറ്റീവ് ബാങ്കില്‍നിന്ന് ജയ്ഷാക്ക് 25 കോടി രൂപ അനര്‍ഹമായി ലഭിച്ചു എന്നതാണ്. ബാങ്ക് ഇടപാടിനെ കുറിച്ച് കേവലമായ അറിവെങ്കിലും ഉള്ള ഒരാള്‍ ഈ കണ്ടുപിടുത്തത്തെ മണ്ടത്തരം എന്നായിരിക്കും വിശേഷിപ്പിക്കുന്നത്. ഇതിന് ‘ലോണ്‍’ എന്ന പദം കൊണ്ട് വിശേഷിപ്പിക്കാന്‍ സാധ്യമല്ല.
ആ ബാങ്ക് കുസും ഫിന്‍സര്‍വിന് നല്കിയിരിക്കുന്നതിനെ ബാങ്കിന്റെ ഭാഷയില്‍ എല്‍സി എന്ന് വിളിക്കുന്ന ലൈന്‍ ഓഫ് ക്രഡിറ്റാണ്. ഇതിന് വില്ക്കാന് തയ്യാറായ സാധനങ്ങളും, വില്‍പ്പനയിലെ വരവും കൂടാതെ ജയ് ഷാ തന്റെ പിതാവിന്റെ സ്വത്തും കുസും ഫിന്‍സര്‍വ് എന്ന സ്ഥാപനത്തിന്റെ സ്വത്തും നിയമാനുസൃതം ഈടായി നല്‍കിയിട്ടുണ്ട്.
മാത്രമല്ല എല്‍സി വഴി അനുവദിച്ച തുക വില്പനക്ക് തയ്യാറായ സാധനം വേര്‍ഹൗസില്‍ നിന്ന് കൈമാറിയതിനുശേഷമേ ലഭിക്കുകയുള്ളൂ. ഇതാണ് ജയ്ഷായുടെ കമ്പനിക്ക് ലഭിക്കുന്ന കടത്തിന്റെ വ്യവസ്ഥ.
ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ലാത്തവര്‍ക്ക് ഈ വിഷയം വിവാദ വിഷയമാണ്, യുക്തിയുള്ളവര്‍ക്ക് ഇത് തമാശയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: