അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കുഴികളടയ്ക്കലിന് ദിവസങ്ങളുടെ മാത്രം ആയുസ്. അടിമാലി ടൗണില്‍ ടാറിങ് ജോലികള്‍ നടത്തിയതിന് പിന്നാലെ പലയിടങ്ങളിലും റോഡ് തകര്‍ന്ന് മെറ്റലുകള്‍ ഇളകിയ നിലയിലാണ്.
ചൊവ്വാഴ്ചയാണ് ടാറിങ് നടത്തി കുഴികള്‍ അടച്ചത്. ടാറിങ് നടത്തുന്നതിന് മേല്‍നോട്ടത്തിന് ദേശീയപാത അധികൃതരുടെ സാന്നിധ്യമില്ലാതെ വന്നതോടെ കരാറുകാരന് തട്ടിപ്പ് നടത്തിയതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെ പറയുന്നത്.
ആധുനിക സംവിധാനം ഉപയോഗപ്പെടുത്തി രണ്ടര വര്‍ഷം മുന്‍പാണ് നേര്യമംഗം മുതല്‍ ഇരുട്ടുകാനം വരെയുള്ള പാതയുടെ നിര്‍മ്മാണം നടന്നത്. മൂന്നുവര്‍ഷത്തെ ഗ്യാരന്റിയാണ് നിര്‍മ്മാണ ജോലികള്‍ക്കുള്ളത്.
എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വാളറ വനമേഖലയിലും ഇരുമ്പുപാലം പതിനാലംമൈല് മച്ചിപ്ലാവ്, അടിമാലി ടൗണ്‍, കുമ്പന്‍പാറ ഇരുട്ടംകാനം മേഖകളിലും ടാറിങ് പൊളിഞ്ഞ് റോഡ് തകര്‍ച്ചയിലായി. ഇതോടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ആവശ്യം ഉയര്‍ന്നെങ്കിലും ഉദ്യോഗസ്ഥരും കരാറുകാരും ചെവിക്കൊണ്ടില്ല. ഇതിനിടെയാണ് ഗ്യാരന്റി സമയം അവസാനിക്കുന്നതിന് തൊട്ടു മുന്‍പായി കുഴികള്‍ അടക്കുന്നതിനുള്ള ജോലി നാല് ദിവസം മുന്‍പു കരാറുകാരന് ആരംഭിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: