പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. വൃശ്ചിക പ്പുലരിമുതല് അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.
രാവിലെ ഉഷപൂജക്കു ശേഷം സന്നിധാനത്തും തുടര്‍ന്ന് മാളികപ്പുറത്തുമാണ് നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ സൂര്യ അനൂപ്വര്മ്മ, ഹൃദ്യാവര്‍മ്മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. ശബരിമല മേല്‍ശാന്തിയെ സൂര്യയും മാളികപ്പുറം മേല്‍ശാന്തിയെ ഹൃദ്യയും നറുക്കെടുത്ത് നിശ്ചയിക്കും. ഇരുവരും ഇന്ന് ഉച്ചയോടെ ഇരുമുടിക്കെട്ടു നിറച്ച് മലകയറും.
ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം ആസ്ഥാനത്ത് നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട പേരുകളില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തുന്നത്. ശബരിമല ക്ഷേത്രത്തിലേക്ക് 14ഉം മാളികപ്പുറത്തേക്ക് 12 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാളെ മുതല്‍ 21 വരെ പതിവ് പൂജകള്‍ക്ക് പുറമേ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: