കോട്ടയം: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് വളപ്പിലാണ് വിവിധ കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ നശിക്കുന്നത്.
കോടതിവിധി കാത്തിരിക്കുന്നതാണ് വാഹനങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കാന്‍ ഇടയാക്കുന്നത്. കോടതിയില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ കാലം താമസം നേരിടുന്നതാണ് വാഹനങ്ങള്‍ നശിക്കാന്‍ ഇടയാക്കുന്നത്. മണല്‍ കടത്തിലും മണ്ണുകടത്തിലും പിടിക്കപ്പെട്ട വാഹനങ്ങളാണ് ഏറെയും.
സ്പിരിറ്റ് കടത്തിയതിനും പിടിക്കപ്പെട്ട ലോറികളും ഇതില്‍ ഉള്‍പ്പെടുന്നു. ആവശ്യമായ രേഖകള്‍ ഇല്ലാതെ നിരത്തിലിറക്കിയ വാഹനങ്ങളും മോഷണ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ വിലയ്ക്ക് വാങ്ങിയ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍വരെ ഇവയുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എക്സ്സൈസ് ഓഫീസുകളിലും വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വനംവകുപ്പിന്റെ ഓഫീസുകളിലും കേസില്‍പ്പെട്ട വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നുണ്ട്.
കേസില്‍പ്പെട്ട വാഹനങ്ങള്‍ പുറത്തിറക്കാന്‍ വലിയ തുക പിഴയായി അടക്കേണ്ടി വരുന്നതാണ് വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ കെട്ടിക്കിടക്കാന്‍ കാരണം. കേസുകള്‍ തീര്‍പ്പാക്കാന്‍ വരുന്ന കാലതാമസവും വാഹനങ്ങള്‍ തുരുമ്പെടുക്കാന്‍ കാരണമാകുന്നു. വര്‍ഷങ്ങളോളം മഴയും വെയിലും ഏറ്റ് വാഹനങ്ങള്‍ നശിക്കുന്നു. കേസില്‍പ്പെട്ട വാഹനങ്ങള്‍ ലേലം ചെയ്യുകയോ അല്ലെങ്കില്‍ അടയ്ക്കാന്‍ പറ്റാവുന്ന തുക പിഴയായി സ്വീകരിക്കുകയോ ചെയ്ത് വാഹനങ്ങള്‍ വിട്ടുകൊടുക്കുകയാണെങ്കില്‍ ഈ വാഹനങ്ങള്‍ നാശത്തിന്റെ വക്കിലെത്തില്ല. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സമീപം കോടിമത ബോട്ട് ജെട്ടിയോട് ചേര്‍ന്ന് ചരക്ക് ലോറികള്‍വരെ അസ്ഥിപഞ്ജരമായി മാറി.
വാഹനങ്ങള്‍ കാണാനാവത്ത വിധത്തില്‍ ഇവയ്ക്ക് മുകളില്‍ കാടും വളര്‍ന്നിട്ടുണ്ട്. ഇഴജന്തുക്കളുടെയും മറ്റും വാസസ്ഥലങ്ങളായി ഈ വാഹനങ്ങള്‍ മാറിയിരിക്കുന്നു. കോടിമതയില്‍ ബോട്ടിറങ്ങുന്ന സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും അലോസരപ്പെടുത്തുന്ന കാഴ്ചയാണ് അസ്ഥിപഞ്ജരമായ വാഹനങ്ങള്‍. നടപടികള്‍ പൂര്‍ത്തിയാക്കി ഇവ എത്രയും പെട്ടെന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: