റോം: ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന്റെ അപരാജിത കുതിപ്പിന് ഫുള്‍സ്റ്റോപ്പ്. ഇന്നലെ നടന്ന മത്സരത്തില്‍ ലാസിയോ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചു. ലീഗിലെ എട്ടാം മത്സരത്തിലാണ് യുവന്റസിന്റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ലാസിയോ വിജയത്തിലേക്ക് കുതിച്ചത്. സിറോ ഇമ്മൊബിലെയുടെ ഇരട്ട ഗോളാണ് ടീമിന് വിജയം സമ്മാനിച്ചത്.
കളിയുടെ 23-ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയിലൂടെ യുവന്റസ് മുന്നിലെത്തി. എന്നാല്‍ 47-ാം മിനിറ്റിലും 54-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ഇമ്മൊബിലെ ലാസിയോയെ വിജയത്തിലെത്തിച്ചു. കളിയില്‍ ആധിപത്യം യുവന്റസിനായിരുന്നെങ്കിലും ഹിഗ്വയിന്, മാന്‍സുകിച്ച്, മാറ്റിയുഡി എന്നിവരടങ്ങിയ താരനിരയെ കൂച്ചുവിലങ്ങിട്ട് ലാസിയോ പ്രതിരോധം പിടിച്ചുകെട്ടി.
ഒപ്പം ലാസിയോ ഗോളിയുടെ മിന്നുന്ന പ്രകടനം കൂടിയായപ്പോള്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങാനായിരുന്നു യുവന്റസിന്റെ വിധി. പരാജയത്തോടെ എട്ട് കളികളില്‍ നിന്ന് 19 പോയിന്റുമായി യുവന്റസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം നാപ്പോളി അപരാജിത കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ എട്ടാം മത്സരത്തിലും വിജയിച്ച അവര്‍ 24 പോയിന്റുമായി ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍ മിലാന് 7 കളികളില്‍ നിന്ന് 19 പോയിന്റാണുള്ളത്. ഇന്നലെ നാപ്പോളി ഏകപക്ഷീയമായ ഒരു ഗോളിന് റോമയെ കീഴടക്കി. 20-ാം മിനിറ്റില്‍ ലോറന്‍സെ ഇന്സിഗ്നെയാണ് വിജയഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: