ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി സിപിഎം കേരള ഘടകത്തിലും ഭിന്നിപ്പ്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനുള്പ്പെടെ വാദിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും രംഗത്തെത്തിയതോടെയാണ് കേരളഘടകത്തിലെ ഭിന്നത പ്രകടമായത്.
വിഎസ് മുന്‍പും യെച്ചൂരിക്കൊപ്പമായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ഐസക്കിന്റെ മാറ്റം. കോണ്‍ഗ്രസുമായി സഖ്യമോ സഹകരണമോ പാടില്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനൊപ്പമാണ് കേരള ഘടകം നിലയുറപ്പിച്ചിട്ടുള്ളത്. എന്നാല്‍, ബംഗാള്‍ സിപിഎം നേരത്തേ മുതല്‍ കോണ്‍ഗ്രസ് സഹകരണത്തിന് വാദിക്കുകയായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് യെച്ചൂരിയുടെ നിലപാടിനെ വിഎസ് ആവര്‍ത്തിച്ച് പിന്തുണച്ചത്. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ മുഴുവന്‍ മതേതര പാര്‍ട്ടികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ബിജെപിയെ നേരിടുന്നതിന് എല്ലാ വഴികളും ഉപയോഗിക്കണം, വിഎസ് നിര്‍ദേശിച്ചു.
പാര്‍ട്ടിയുടെ സ്ഥാപകാംഗം എന്ന നിലയ്ക്കാണ് ഇത് പറയുന്നതെന്ന വിഎസിന്റെ വാക്കുകള്‍ കേരളത്തിലെ പാര്‍ട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള ഒളിയമ്പായി. പാര്‍ട്ടിക്ക് ഭരണമുള്ളിടത്ത് നയവ്യതിയാനം ഉണ്ടാകരുത്. ഇടത് ഭരണം മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമെന്ന് ജനങ്ങള്‍ക്കു ബോധ്യപ്പെടണം. പാര്‍ട്ടിയും സര്‍ക്കാരും ജാഗ്രത പാലിക്കേണ്ട സമയമാണ്, വിഎസ് പറഞ്ഞു.
ബംഗാളിലെ സാഹചര്യവും കണക്കിലെടുക്കണമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. മമതയെയും ബിജെപിയെയും നേരിടാന്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന നിലപാടിലാണ് യെച്ചൂരിക്കൊപ്പമുള്ള ബംഗാള്‍ ഘടകം. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കണമെങ്കില്‍ ബിജെപി വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കണം. കേരളത്തില്‍ വിജയം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചത് ഇതിനാലാണ്, ഐസക് വിശദീകരിച്ചു.
ബിജെപിയെ എതിര്‍ക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസുമായി സഹകരണം പാടില്ലെന്നും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം തുടരണമെന്നും കേന്ദ്രകമ്മിറ്റിയില്‍ വച്ച ബദല്‍ രേഖയില്‍ പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്ന് കേരള ഘടകം ഭയക്കുന്നു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും യെച്ചൂരിയുടെ വാദങ്ങള്‍ മറികടക്കാന്‍ പിണറായി ഉപയോഗിക്കുന്നു.
ബിജെപിക്കെതിരെ യുഡിഎഫുമായി യോജിച്ച് പ്രക്ഷോഭത്തിന് തയാറെന്ന് കോടിയേരി ബാലകൃഷ്ണന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യെച്ചൂരിക്കുള്ള തോമസ് ഐസക്കിന്റെ പിന്തുണ.
പിണറായിക്കെതിരായ കേരളഘടകത്തിലെ പടയൊരുക്കമായും ഇത് വിലയിരുത്തപ്പെടുന്നു. കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: