ചെങ്ങന്നൂര്‍: കോട്ട ശ്രീശൈലത്തില്‍ ഇപ്പോള്‍ ആരവങ്ങളില്ല. അവിടെ ആരവവും ഐശ്വര്യവുമാകേണ്ടിയിരുന്ന വിശാല്‍ ജിഹാദി ഭീകരരുടെ കൊലക്കത്തിക്കിരയായ ശേഷം ആ ഓര്‍മ്മകളിലാണ് വേണുഗോപാലിന്റെയും കുടുംബത്തിന്റെയും ജീവിതം.
ജിഹാദി-ചുവപ്പു ഭീകരതയ്ക്കെതിരെ ജനരക്ഷായാത്ര നടത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്നലെ ശ്രീശൈലം വീട്ടിലെത്തുമ്പോള്‍ വിശാലിന്റെ ഓര്‍മ്മകളില്‍ ആ വീടും നാടും തേങ്ങി. വിശാലിന് ഭക്ഷണവും സ്നേഹവും നല്കി വളര്‍ത്തിയ വളര്‍ത്തമ്മയായ വിജയമ്മ കുമ്മനത്തെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണുകള്‍ ഈറനായി.
2012 ജൂലായ് 16നാണ് ചെങ്ങന്നൂര്‍ കോട്ട ശ്രീശൈലത്തില്‍ വേണുഗോപാലിന്റെ മകന് വിശാലിനെ ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജിനു മുന്നിലിട്ട് ജിഹാദി ഭീകരര്‍ കൊലക്കത്തിക്കിരയാക്കിയത്. വിശാല്‍ എബിവിപി പ്രവര്‍ത്തകനായിരുന്നു. ബിഎസ്സി ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥി.
ചെങ്ങന്നൂരിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും എബിവിപിയുടെയുമെല്ലാം നേതൃത്വത്തിലേക്ക് ചെറുപ്രായത്തില്‍ തന്നെ ഉയര്‍ന്നുവരാന്‍ കഴിഞ്ഞതും അതിനാലാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സംഘട്ടനങ്ങള്‍ പതിവാകുമ്പോള്‍ എല്ലായിടത്തും ഓടിയെത്തി സമാധാനം സ്ഥാപിക്കുന്ന ശൈലിയുണ്ടായിരുന്നു വിശാലിന്.
ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പുതിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഗേറ്റിനു മുന്നില്‍ നില്ക്കുമ്പോള് ക്യാമ്പസ് ഫ്രണ്ടുകാര്‍ അക്രമം നടത്താനൊരുങ്ങി. പ്രശ്നങ്ങള്‍ ഒഴിവാക്കാനായി സംസാരിക്കാനെത്തിയ വിശാലിനെ ഇസ്ലാമിക ഭീകരര്‍ ആക്രമിച്ചു. വയറ്റില്‍ ആഴത്തില്‍ കുത്തേറ്റ വിശാല്‍ അടുത്ത ദിവസം മരിച്ചു.
വിദേശത്തായിരുന്ന വേണുഗോപാലിനും ഭാര്യയ്ക്കും മകനെ അവിടെ പഠിപ്പിക്കാനായിരുന്നു താത്പര്യം. എന്നാല്‍, ചെങ്ങന്നൂരിലെ ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തനം ഒഴിവാക്കി മറ്റെവിടെയും പോകാന്‍ വിശാലിന് താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ബന്ധുകൂടിയായ വിജയമ്മ വളര്‍ത്തമ്മയായത്.
ശ്രീശൈലത്തില്‍ കുമ്മനം രാജശേഖരനെത്തുമ്പോള് നിറകണ്ണുകളും തൊഴുകൈകളുമായാണ് അവിടെയുള്ളവര്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വിശാലിന്റെ ഓര്‍മ്മകളുമായാണ് വിജയമ്മ കഴിയുന്നത്. ഒരു നിമിഷം പോലും അവനെ ഓര്ക്കാതിരുന്നിട്ടില്ലെന്ന് വിജയമ്മ പറയുന്നു. ഇനി ഒരു കുഞ്ഞിനും ഈ ഗതിയുണ്ടാകരുത്.
കൊല്ലും കൊലയും അവസാനിപ്പിക്കാനാണ് ഈ യാത്രയെന്ന് വിജയമ്മയെ തന്നോട് ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ച് കുമ്മനം പറഞ്ഞു. ”ഒരു വിശാലിനു പകരം ആയിരം വിശാല്മാര് ഇവിടെയുണ്ട്. വിശാല്‍ മരിച്ചിട്ടില്ല. ജിഹാദി ഭീകരതയ്ക്കും ചുവപ്പു ഭീകരതയ്ക്കുമെതിരെ പോരാടുന്ന ആയിരക്കണക്കിന് സ്വയംസേവകരിലൂടെ വിശാല്‍ ജീവിക്കുകയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: