മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ അവകാശവാദങ്ങളെല്ലാം വെറുതെയായി. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദര്‍ വിജയിക്കുമെന്നായിരുന്നു ലീഗ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ ഭൂരിപക്ഷം വെറും 23,310ല്‍ ഒതുങ്ങി. വേങ്ങരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.
കെ.എന്‍.എ. ഖാദറിന് 65,227 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.പി. ബഷീറിന് 41,917. എസ്ഡിപിഐയുടെ കെ.സി. നസീര്‍ 8,648 വോട്ടുകളോടെ മൂന്നാമത്. 5,728 വോട്ടുകളോടെ ബിജെപിയുടെ കെ. ജനചന്ദ്രന് മാസ്റ്റര്‍ നാലാം സ്ഥാനത്ത്. ലീഗ് വിമതന് കെ. ഹംസ 442 വോട്ടുകളോടെ നോട്ടയ്ക്കും (502) പിന്നിലായി.
ലീഗിനുള്ളിലെ ആഭ്യന്തര കലഹം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചതായാണ് വിലയിരുത്തല്‍. 2016ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. അന്ന് പോളിങ് ശതമാനം 70.77. ഇത്തവണ ശതമാനം 72.12 ആയി ഉയര്‍ന്നു. ഈ വര്‍ധന ഭൂരിപക്ഷം കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് നേതൃത്വം.
2016ല്‍ കുഞ്ഞാലിക്കുട്ടി നേടിയത് 72,181 വോട്ടുകളാണ്. ഇത്തവണ ഖാദറിന് ലഭിച്ചതാകട്ടെ 65,227 വോട്ടുകളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെപ്പിനേക്കാള് ഭൂരിപക്ഷത്തില്‍ 14,747 വോട്ടുകളുടെ കുറവ്. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി. ബഷീറിന് 34,124 വോട്ടുകളായിരുന്നു.
എആര്‍ നഗര്‍, ഊരകം, ഒതുക്കുങ്ങല്‍, വേങ്ങര, കണ്ണമംഗലം, പറപ്പൂര് എന്നീ പഞ്ചായത്തുകളില്ലെല്ലാം ലീഗിന് വോട്ട് കുറഞ്ഞപ്പോള്‍ ഇവിടെയെല്ലാം എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. യുഡിഎഫിന്റെ വോട്ട് ചോര്‍ച്ചയില്‍ ലാഭമുണ്ടാക്കിയത് എസ്ഡിപിഐയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടാണ് എസ്ഡിപിഐ നേടിയത്.
കെ.എന്‍.എ. ഖാദറിനെ വെട്ടി സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമം ലീഗിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായിരുന്നു. ഭൂരിപക്ഷം കുറയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് അണികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: