കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം നീളുന്നു. ഭരണം പൂര്‍ണ്ണമായും സിപിഎം നിയന്ത്രണത്തില്‍. ഇതോടെ സര്‍വകലാശാലയില്‍ ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് രൂപം കൊണ്ടിരിക്കുന്നത്. നാഥനില്ലാത്ത അവസ്ഥയില്‍ വിസിക്കു പകരം സുപ്രധാന ഫയലുകള്‍ പരിശോധിക്കുന്നതും തീരുമാനമെടുക്കുന്നതും പാര്‍ട്ടി നോമിനിയായി വിസിയുടെ ഓഫീസ് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്റ്റാറെന്ന് ആരോപണം.
കണ്ണൂര്‍ വി.സി.യുടെ താത്കാലിക ഉത്തരവാദിത്തമുള്ള എം.ജി.സര്‍വകലാശാലാ വൈസ് ചാന്സ്ലര് ഡോ. ബാബുസെബാസ്റ്റ്യനെ റബര്സ്റ്റാമ്പാക്കിയാണ് പാര്‍ട്ടി ഭരണം. പാര്‍ട്ടിയുടെയും ഭരണാനുകൂല സംഘടനയുടെയും താത്പര്യം സംരക്ഷിച്ച് ഫയലുകളിലെ വിവരം മറച്ചുവച്ചും അപൂര്‍ണമായ ഫയലുകള്‍ സമര്‍പ്പിച്ചും വി.സിക്ക് അയക്കുകയാണെന്ന് സര്‍വ്വകലാശാലയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു .അമിതമായ രാഷ്ര്ടീയവല്ക്കരണം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയയ്ക്കു പുറമേ ചട്ടലംഘനങ്ങളും സംബന്ധിച്ച് നിരവധി പരാതികളാണ് അക്കാദമിക് മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലയില്‍ നിന്നും ദിനംപ്രതി പുറത്തുവരുന്നത്.
യുജിസി നിയമാവലിയുടെയും കോടതി വിധികളുടെയും കുരുക്കില്‍പെട്ട് വി.സി. നിയമനം അനിശ്ചിതമായി നീളുന്നതിനിടെയാണ്് വിരമിച്ച ഡോ. ഖാദര്‍ മാങ്ങാടിനു പകരം എം.ജി.സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ അധിക ചുമതല സര്‍ക്കാര്‍ നല്‍കിയത്. ഒപ്പം വൈസ് ചാന്‍സലറുടെ ഓഫീസില്‍ നേരത്തേ ഉണ്ടായിരുന്ന മുഴുവന്‍ യുഡിഎഫ് അനുകൂല സംഘടനായ യൂണിവേഴ്സിറ്റി സറ്റാഫ് ഓര്ഗനൈസേഷനില്പെട്ട ജീവനക്കാരെയും സ്ഥലം മാറ്റി സിപി.എം അനുകൂല ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. നിലവില്‍ മാസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്് ഡോ. ബാബുസെബാസ്റ്റ്യന് കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്ത് എത്താന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടത് അനുകൂല എംപ്ലോയീസ് യൂണിയന്റെ മുതിര്‍ന്ന നേതാക്കളിലൊരാളയ ഡെ.രജിസ്ട്രാര്‍ എം. രാമചന്ദ്രന് പാര്‍ട്ടി നേതൃത്വം ഇടപെട്ട് വി.സിയുടെ ഓഫീസ് ചുമതല നല്‍കിയത്. ഇ.മെയില്‍ മുഖേനയാണ് ഇപ്പോള്‍ വി.സി.യുമായുള്ള സര്‍വകലാശാലാ ഭരണ വിഭാഗത്തിന്റെ ബന്ധം. ഇതേ തുടര്‍ന്നാണ് ഫയലുകളില്‍ കൃത്രിമത്വം നടക്കുന്നതായി ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. സമീപത്തുള്ള കാലിക്കറ്റ്, വെറ്ററിനറി, മലയാളം, സര്‍വകലാശാലകളിലെ വി സിമാരെ പരിഗണിക്കാതെ എഴ് ജില്ലയ്ക്ക് അപ്പുറത്തുള്ള എം.ജി. സര്‍വകലാശാലാ വി.സിക്ക് ചുമതല നല്‍കിയതിനു പിന്നില്‍ ഭരണം കൈയടക്കാനുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. സാധാരണ തൊട്ടടുത്ത യൂണിവേഴ്സിറ്റിയിലെ വിസിമാര്‍ക്കാണ് ഒഴിവു വരുമ്പോള്‍ താത്കാലിക ചുമതല നല്‍കുക. കീഴ്വഴക്കവും അതാണ്. കാലിക്കറ്റ് വി.സി. വിരമിച്ചപ്പോള്‍ കണ്ണൂര്‍ വി.സിയായിരുന്ന ഖാദര്‍ മാങ്ങാടിനായിരുന്നു ചുമതല.
കഴിഞ്ഞ ഏപ്രില്‍ മാസം 14 മുതല്‍ പിവിസി ഒപ്പുവെച്ച ഫയലുകള്‍ മുഴുവന്‍ തനിക്ക് മുമ്പാകെ ഹാജരാക്കാന്‍ ബാബു സെബാസ്റ്റ്യന്‍ ഉത്തരവിട്ടതും വിവാദമായിരിക്കുകയാണ്. സ്റ്റാറ്റിയൂട്ട് പ്രകാരം വൈസ് ചാന്‍സിലറുടെ അഭാവത്തില്‍ പ്രൊ.വൈസ് ചാന്‍സിലറാണ് വൈസ് ചാന്‍സിലറുടെ എല്ലാ ജോലികളും ചെയ്യേണ്ടത്. മാത്രമല്ല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ 2016 ഏപ്രില്‍ 3 ലെ കത്ത് എം.ഒ.ജിഎസ്/5 1238/10 പ്രകാരം വൈസ്ചാന്‍സിലറില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഇദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രൊവൈസ് ചാന്‍സിലര്‍ക്ക് അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ്ചാന്സിലര് അബ്ദുള്‍ഖാദര്‍ മാങ്ങാട് നിലനില്‍ക്കെത്തന്നെ പ്രോവൈസ് ചാന്‍സിലര്‍ പ്രഫസര്‍ അശോകന് എല്ലാ ഉത്തരവുകളും ഇറക്കാറുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം 27നാണ് വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വ്വകലാശാല രജസ്ട്രാര്‍ വൈസ്ചാന്‍സിലറുടെ അഭാവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 14 മുതല്‍ നാളിതുവരെ പിവിസി ഉത്തരവിട്ട എല്ലാ ഫയലുകളും വൈസ് ചാന്‍സിലര്‍ മുമ്പാകെ ഹാജരാക്കാന്‍ രജിസ്ട്രാര്‍ സര്‍വ്വകലാശാലയിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മുതലുളള ദിവസങ്ങളില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ചുമതലയുണ്ടെങ്കിലും സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് വൈസ്ചാന്സിലര് ബാബു സെബാസ്റ്റ്യന്‍ എത്താറുള്ളൂ. ഫലത്തില്‍ ഏപ്രില്‍ മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിസി അവധിയിലാണ്.അതിനിടെ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലറെ തിരഞ്ഞെടുക്കുന്നതിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ച് യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: