തിരുവനന്തപുരം: ഇന്ധനവിലയിലും പാചകവാതകവിലയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയില്‍ നിന്ന് പുറത്തിറക്കുമ്പോഴാണ് കല്ലേറുണ്ടായത്. നേരത്തെ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യില്ലെന്ന് യു.ഡി.എഫ് നേതാക്കളും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും എല്ലാ ജനാധിപത്യവിശ്വാസികളും അതുമായി സഹകരിക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് അഭ്യര്‍ഥിച്ചു.
അതേസമയം, ഗതാഗതം തടസ്സപ്പെടുത്തുകയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശനനടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കെ.എസ്.ആര്.ടി.സി വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. പോലീസ് പട്രോളിങ് ശക്തമാക്കും. ഓഫിസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഉണ്ടാകും. അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: