കൊച്ചി: കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരെ വീണ്ടും ഹൈക്കോടതി. കാമ്പസിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളേജില്‍ സമരം മൂലം ക്ലാസ് മുടങ്ങരുതെന്ന ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇന്നലെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നേരത്തെയുള്ള പരാമര്‍ശം ആവര്‍ത്തിച്ചത്.
കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഇന്നലെയും കോടതിയില്‍ ഹാജരായി. എസ്എഫ്ഐയ്ക്കു വേണ്ടി പുതിയ അഭിഭാഷകനാണ് ഹാജരായത്. ഈ അഭിഭാഷകന് സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം തേടിയതിനാല്‍ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
കലാലയങ്ങളും സ്കൂളുകളും പഠനത്തിനുള്ളതാണ്. ഓരോന്നിനും അതതിന്റെ സ്ഥലമുണ്ട്. സമരം നടത്തേണ്ടവര്‍ മറ്റു സ്ഥലം നോക്കണം. മറൈന്‍ ഡ്രൈവ് പോലുള്ള സ്ഥലങ്ങളിലേക്ക് പോകാം. കാമ്പസുകളില്‍ ഇത്തരം നടപടികള്‍ അനുവദിക്കാനാവില്ല. ഇത്തരമൊരു വിധി ആദ്യമെന്ന് പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. 2002 മുതല്‍ പല കേസുകളിലായി കോടതി ഇക്കാര്യം തുടര്‍ച്ചയായി പറയുന്നുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും സമരവും അനുവദിക്കാനാവില്ലെന്നും സമരം ചെയ്യുന്നവരെ പ്രിന്‍സിപ്പലിനും കോളേജ് അധികൃതര്‍ക്കും പുറത്താക്കാന്‍ അധികാരമുണ്ടെന്നും ഡിവിഷന് ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: