കാട്ടാക്കട: വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ കൗമാരക്കാര്‍ ബൈക്ക് മോഷണത്തിന് പിടിയിലായി. ഇക്കഴിഞ്ഞ 11 ന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ പേരില്‍ വീടുവിട്ടിറങ്ങിയ നെടുമങ്ങാട് സ്വദേശിയായ പതിനാറുകാരനും സുഹൃത്തായ കാട്ടാക്കട സ്വദേശി പതിനേഴുകാരനുമാണ് പോലീസിന്റെ പിടിയിലായത്. വാഹനങ്ങളുടെ ലോക്ക് പൊട്ടിച്ചശേഷം വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. നെടുമങ്ങാട് സ്വദേശിയായ കുട്ടി വാഹന അപകടത്തില്‍ പരിക്കുപറ്റി കാട്ടാക്കടയിലെ ബന്ധുവീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ അയല്‍വാസിയായ പതിനേഴുകാരനെ പരിചയപ്പെടുകയും ഒപ്പം കൂട്ടുകയുമായിരുന്നു.
രാത്രിയില്‍ വീടിനു മുന്നിലും റോഡിനുവശത്തും പാര്‍ക്ക് ചെയ്തിരിക്കുന്ന ആഡംബരബൈക്കുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പ്രായത്തിന്റെ ആനുകൂല്യത്തില്‍ പോലീസ് പിടിയില്‍ നിന്നു രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നെടുമങ്ങാട് സ്വദേശി മുമ്പും ഇത്തരം കേസില്‍പെട്ടിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനംഓടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന റൂറല്‍ എസ്പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം കാട്ടാക്കട സിഐ അനുരൂപ്, എസ്ഐ ബിജുകുമാര്‍, അഡിഷണല്‍ എസ്ഐ മോഹനകുമാര്‍, സിപിഒമാരായ ഉല്ലാസ്, ഷാജി എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് കുട്ടികളെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: