വിളപ്പില്‍: പുഴുവരിക്കുന്ന മത്സ്യമാംസാവശിഷ്ടങ്ങള്‍. അഴുകിയ പച്ചക്കറികളും പ്ലാസ്റ്റിക്മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന ഈ മാലിന്യക്കൂമ്പാരത്തിന് മുകളിലാണ് വിളപ്പില്‍ ഹോമിയോആശുപത്രി. വിളപ്പില്‍ശാല പൊതുചന്തയ്ക്ക് സമീപമുള്ള പഞ്ചായത്തുവക കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ഹോമിയോആശുപത്രി പ്രവര്‍ത്തിക്കുന്നത്. ചന്തയിലെ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് ആശുപത്രിക്ക് താഴെ. ആശുപത്രി കെട്ടിടവും ചന്തയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു മതിലുണ്ടെങ്കിലും കയ്യെത്തും ദൂരത്താണ് മാലിന്യശേഖരം. ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും മൂക്കുപൊത്താതെ ആശുപത്രിയില്‍ നില്‍ക്കാനാകില്ല. ഈ ആശുപത്രിക്ക് സമീപമാണ് പഞ്ചായത്തിന്റെ ആയുര്‍വേദ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നത്. ഇവിടെയും അസഹ്യമായ ദുര്‍ഗന്ധം സഹിച്ചാണ് രോഗികള്‍ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ മാവേലിസ്റ്റോര്‍ പ്രവര്‍ത്തിക്കുന്നു. ദിനംപ്രതി നൂറുകണക്കിനാളുകളാണ് സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. അസഹ്യമായ ദുര്‍ഗന്ധവും കൊതുക് ശല്യവും ഇവിടെയുമുണ്ട്.
2012 ല്‍ വിളപ്പില്‍ശാല ചന്തയില്‍ മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. നിര്‍മല്‍ പുരസ്ക്കാരത്തിലൂടെ പഞ്ചായത്തിന് കിട്ടിയ 5 ലക്ഷവും ശുചിത്വമിഷന്റെ ധനസഹായവും ചേര്‍ത്താണ് പ്ലാന്റ് സ്ഥാപിക്കാന്‍ നിശ്ചയിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകിയതും പഞ്ചായത്ത് ഭരണസമിതിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതും പദ്ധതി പാളുന്നതിന് ഇടയാക്കി. തുടര്‍ന്നു വന്ന ഭരണസമിതി ചന്തയിലെ മാലിന്യ വിഷയത്തില്‍ ഇടപെടാനും തയ്യാറായില്ല.
വര്‍ഷം തോറും വിളപ്പില്‍ശാല ചന്ത ലേലം ചെയ്യുന്നതിലൂടെ പഞ്ചായത്തിന് 2.5 ലക്ഷം വരുമാനം ലഭിക്കുന്നുണ്ട്. പക്ഷേ ഇവിടുത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: