ചേര്‍ത്തല: ശ്രുതിമധുരമായ താരാട്ടുപാട്ട് മലയാളത്തിന് സമ്മാനിച്ച ഇരയിമ്മന്‍ തമ്പിയുടെ ഓര്‍മകള്‍ക്ക് 235 വയസ്. മലയാള കവിതയെ പൊന്‍ചിലമ്പ് അണിയിച്ച വയലാര്‍ രാമവര്‍മയ്ക്കും മുന്‍പേ ഓമനത്വമുളള താരാട്ടുപാട്ട് മലയാള സാഹിത്യത്തിന് സമ്മാനിച്ച ചേര്ത്തലക്കാരന്.
ഓമനത്തിങ്കള്‍ കിടാവോ എന്നു തുടങ്ങുന്ന വരികള്‍ മൂളാത്ത മലയാളി അമ്മമാരുണ്ടാകില്ല. ചേര്‍ത്തല നടുവിലേ കോവിലകത്തെ കേരളവര്മത്തമ്പാന്റെയും പാര്‍വതി പിള്ള തങ്കച്ചിയുടെയും മകനായി 1783 ല്‍ ഒക്ടോബര്‍ 18 ന് തിരുവനന്തപുരത്തെ കരമനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 14-ാം വയസിലാണ് അദ്ദേഹം തന്റെ കവിതാരചന ആരംഭിച്ചതെന്ന് പറയപ്പെടുന്നു. കുട്ടിക്കാലത്ത് എഴുതിയ ശ്ലോകങ്ങള്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചതോടെ രാജപ്രീതിയോടൊപ്പം മലയാള സാഹിത്യ ശാഖയ്ക്ക് പുതിയ ഒരു കവിയെയും ലഭിച്ചുവെന്ന് ചരിത്രം.
ശ്ലോകങ്ങള്‍ക്ക് പുറമെ സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപ്പാന, വാസിഷ്ഠം കിളിപ്പാട്ട്, സംസ്കൃതത്തിലെ കീര്‍ത്തനങ്ങള്‍, ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം തുടങ്ങിയ ആട്ടക്കഥകള്‍ തമ്പിയുടെ സംഭാവനയാണ്. വീര വിരാട കുമാര വിഭോ എന്നു തുടങ്ങുന്ന കുമ്മിപ്പാട്ട് എത്രയോ കാലമായി മലയാളികള്‍ക്ക് സുപരിചിതമാണ്. കരുണ ചെയ്വാനെന്ത് താമസം കൃഷ്ണാ എന്ന ഭക്തിരസം തുളുമ്പുന്ന കീര്‍ത്തനവും, പ്രാണനാഥനെനിയ്ക്ക് നല്കിയ എന്ന് തുടങ്ങുന്ന ഗീതവും ഇദ്ദേഹത്തിന്റെതാണ്.
ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടുപാടിലൂടെയാണ് ഇരയിമ്മന്‍ തമ്പി അമരനായത്. ഗര്‍ഭശ്രീമാന്‍ ആയ സ്വാതി തിരുനാളിനെ ആദ്യമായി കണ്ടപ്പോള്‍ തമ്പി രചിച്ചതാണ് ഗാനം. വാല്‍സല്യം നിറഞ്ഞൊഴുകുന്ന ഗാനം ഇന്നും മലയാളി മനസില്‍ സ്വര്‍ണപ്രഭയോടെ നില്ക്കുന്നു. തമ്പിയുടെ അച്ഛന്റെ തറവാടായ ചേര്‍ത്തല കോവിലകം കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി സംരക്ഷിത സ്മാരകമായി സൂക്ഷിക്കുന്നു.
തമ്പി ഉപയോഗിച്ചിരുന്ന വാളുകള്‍, കസേരകള്‍, മെതിയടി തുടങ്ങി നിരവധി വസ്തുക്കള്‍ ഇന്നും ഇവിടെ അമൂല്യമായി സൂക്ഷിക്കുന്നു. അഞ്ചാം തലമുറയിലെ എല്‍. കൃഷ്ണവര്‍മ്മയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോള്‍ കോവിലകത്ത് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: