ആലത്തൂര്‍: പണം പലിശയ്ക്ക് നല്കി വസ്തു കൈവശപ്പെടുത്തി വിശ്വാസവഞ്ചന നടത്തിയ കേസില്‍ കെഎസ്ഇബി ജീവനക്കാരന് അറസ്റ്റില്‍. ആലത്തൂര്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ കാഷ്യറായ പെരുങ്കുളം സൗത്ത് വില്ലേജ് നന്ദനം വീട്ടില്‍ മനോജ് കുമാര്‍ (43) ആണ് അറസ്റ്റിലായത്. 2014 മുതല്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് ഇയാള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
സഹജീവനക്കാരനായ എലവഞ്ചേരി സ്വദേശി ശേഖര്‍ബാബുവിന് ഒരു ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. ഇതിന്റെ പലിശയായി ശേഖര്‍ ബാബുവിന്റെ എടിഎം കൈവശപ്പെടുത്തി ശമ്പളം അഞ്ചുവര്‍ഷത്തോളം മനോജ് കുമാറാണ് എടുത്തിരുന്നത്. വസ്തു രജിസ്റ്റര്‍ ചെയ്ത് നല്കിയ ശേഷമാണ് കാര്‍ഡ് തിരികെ നല്‍കിയത്. ചെക്ക്, ആധാരം എന്നിവ വാങ്ങി ലക്ഷങ്ങള്‍ ഇയാള്‍ പലിശയ്ക്ക് നല്‍കിവരുന്നതായി പോലീസ് പറയുന്നു.
ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നും, കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ ഒരു കേസ് ഉള്‍പ്പെടെ പത്തോളം പരാതികളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. പരാതിയില്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭാര്യ സ്മിതയെ കൊണ്ട് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി രക്ഷപ്പെടാറാണ് മനോജ് കുമാറിന്റെ പതിവ്. നിരവധി വ്യക്തികള്‍ക്കെതിരെ ചെക്കു കേസുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്.
ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരി ഇയാളില്‍ നിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ വ്യാപാരിയെ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് മനോജ് കുമാറിനെ അറസ്റ്റു ചെയ്തത്.
പോലീസ് നടത്തിയ പരിശോധനയില്‍ തുകയെഴുതാത്ത നിരവധി ചെക്കുകള്‍, ആധാരത്തിന്റെ പകര്‍പ്പുകള്‍, എഗ്രിമെന്റ് പകര്‍പ്പുകള്‍ എന്നിവ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
ആലത്തൂര്‍ എസ്ഐ എസ്.അനീഷ്, പ്രൊബോഷ്ണല് എസ്.ഐ., വിബിന്, എഎസ്ഐ, മുഹമ്മദ് കാസീം, സീനിയര്‍ സിപിഒ ഷാജു, സിപിഒ മാരായ മണികണ്ഠന്, സൂരജ് ബാബു, പ്രതീഷ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: