പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരം ലംഘിച്ചെത്തിയ രണ്ട് യുവതികളെ സന്നിധാനം പോലീസ് തിരിച്ചയച്ചു. ഇന്നലെ നടതുറക്കുന്നതിനുമുമ്പ് സന്നിധാനത്ത് യൂടേണിനു സമീപം കണ്ടപ്പോള്‍ സംശയം തോന്നി ഇവരെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
തെലുങ്ക് സംസാരിക്കുന്ന ഇവര്‍ തീര്ത്ഥാടകസംഘത്തോടൊപ്പമാണ് എത്തിയതെന്നാണ് പോലീസ് പറയുന്നത്. വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ ശബരിമല ദര്ശനത്തിനനുവദിക്കാതെ പമ്പയിലേക്ക് മടക്കി അയച്ചതായി പോലീസ് പറഞ്ഞു.
പമ്പ ഗണപതികോവിലിന് സമീപം സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ആരംഭിക്കുന്നിടത്ത് വനിതാപോലീസും ദേവസ്വം ഗാര്‍ഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നിട്ടും അവരുടെ കണ്ണുവെട്ടിച്ചാണ് ഇവര്‍ സന്നിധാനത്തെത്തിയത്.
വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും അവലോകനയോഗത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയന് സന്നിധാനത്തെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പമ്പയില്‍ നിന്നു പോലിസിനെ കബളിപ്പിച്ച് ഇവര്‍ സന്നിധാനത്ത് എത്തിയതെന്നത് സുരക്ഷാ വീഴ്ചയായും കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: