ന്യൂദല്‍ഹി: കൊളംബിയന്‍ സ്വപ്നങ്ങളെ തച്ചുതകര്‍ത്ത് ജര്‍മ്മനി അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ കൗമാരപടയുടെ വിജയം.
ജര്‍മ്മനിക്കായി നായകന്റെ കളി പുറത്തെടുത്ത ജാന്‍ ഫിറ്റെ ആര്‍പ്പ് രണ്ട് ഗോളുകള്‍ നേടി. യാന്‍ ബിസെക്ക്, ജോണ്‍ യെബോയെ എന്നിവരും വിജയികള്‍ക്കായി ലക്ഷ്യം കണ്ടു.
പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടുനിന്ന് കൊളംബിയയായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ കാണിച്ച മികവാണ് ജര്‍മ്മനിയെ തുണച്ചത്. ഒപ്പം കൊളംബിയന്‍ പ്രതിരോധത്തിലെ പാളിച്ചകളും അവര്‍ മുതലെടുത്തു. മത്സരത്തില്‍ കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും ജര്‍മ്മന്‍ താരങ്ങള്‍ തന്നെ.
അവര്‍ ഉതിര്‍ത്ത 19 ഷോട്ടുകളില്‍ 9 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. അതില്‍ നാലെണ്ണം വലയില്‍ കയറുകയും ചെയ്തു. അതേസമയം കൊളംബിയന്‍ താരങ്ങള്‍ പായിച്ച 14 ഷോട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്കായിരുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും ജര്‍മ്മന്‍ ഗോളിയെ കീഴ്പ്പെടുത്താന്‍ സ്ട്രൈക്കര്‍മാര്‍ക്കായില്ല.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍തന്നെ ജര്‍മ്മനി ആദ്യ ഗോള്‍ നേടി. ജര്‍മ്മന്‍ മുന്നേറ്റം തടഞ്ഞ കൊളംബിയന്‍ ഗോളി കെവിന് മിയറിനു പന്ത് കൈപ്പിടിയിലാക്കാന്‍ കഴിയാത്തതാണു കൊളംബിയയ്ക്കു വിനയായത്. മിയറിന്റെ കൈയില്‍നിന്നു വിട്ടുപോയ പന്ത് തട്ടിയെടുത്ത ജര്‍മ്മന്‍—ക്യാപ്റ്റന്‍ ജാന്‍ ഫിറ്റെ ആര്‍പ്പ് സുന്ദരമായ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതിന് പിന്നാലെ മുന്നേറ്റങ്ങള്‍ മൂര്‍ച്ചകൂട്ടി കൊളംബിയ ആക്രമണങ്ങള്‍ മെനഞ്ഞു. എന്നാല്‍ യാദിര്‍ മെനസിസും തോമസ് ഗിറ്റെറസും നടത്തിയ മുന്നേറ്റങ്ങള്‍ ലക്ഷ്യം കാണാതെ പോയി. 39-ാം മിനിറ്റില്‍ ജര്‍മ്മനി ലീഡ് ഉയര്‍ത്തി. യാന്‍—ബെസിക് തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ജര്‍മ്മനിയുടെ രണ്ടാം ഗോള്‍ നേടിയത്. കോര്‍ണറിലൂടെ ഷാര്വെദി സെറ്റിന് ഉയര്‍ത്തി നല്കിയ പന്തിനെ ബെസിക് ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ കൊളംബിയന്‍ ഗോളിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതിയില്‍ ജര്‍മ്മനി 2-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോള്‍ മൂന്നാം ഗോളും ജര്‍മ്മനി േനടി. ജര്‍മ്മന്‍ ക്യാപ്റ്റന്റെ ആറപ്പിന്റെ പാസില്‍ നിന്ന് ജോണ്‍ യെബോയെയാണ് ലക്ഷ്യം കണ്ടത്. പിന്നീട് 65-ാം മിനിറ്റില്‍ ജര്‍മ്മനി വീണ്ടും ഗോള്‍ നേടി. ക്യാപ്റ്റന്‍—ആര്‍പ്പിന്റെ വലംകാല് ഷോട്ട് കൊളംബിയന്‍ വലയില്‍ കയറിയതോടെ ജര്‍മ്മനിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
പലപ്പോഴും പരുക്കനായ പോരാട്ടത്തില്‍ റഫറി ആറ് തവണയാണ് മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്. കൊളംബിയയുടെ നാലുപേരും ജര്‍മ്മനിയുടെ രണ്ടു താരങ്ങളുമാണ് മഞ്ഞക്കാര്ഡ്കണ്ടത്. ക്വാര്‍ട്ടറില്‍ ജര്‍മ്മനിയുടെ എതിരാളികള്‍ ബ്രസീല്‍-ഹോണ്ടുറാസ് മത്സര വിജയികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: