പാലാ: സംസ്ഥാന സ്കൂള്‍ കായികമേള ദീപശിഖാ പ്രയാണം ഇന്ന് കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കും. തേഞ്ഞിപ്പലം യൂണിവേഴ്സിറ്റിയില്‍ സ്റ്റേഡിയത്തില്‍ ഒളിപ്യന്‍ കെ.ടി. ഇര്ഫാന് ദീപശിഖ തെളിക്കും. വൈകിട്ട് കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തും. 19-ന് രാവിലെ പൂഞ്ഞാറില്‍ എത്തിക്കും.
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രഥമ പ്രസിഡന്റും കായിക കേരളത്തിന്റെ ശില്പിയുമായിരുന്ന കേണല്‍ ഗോദവര്‍മ്മ രാജയുടെ പനച്ചികപ്പാറയിലുള്ള സ്മൃതി മണ്ഡപത്തില്‍ നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. ജി.വി. രാജയുടെ സഹോദരി അത്തം തിരുനാള്‍ അംബിക തമ്പുരാട്ടി പകര്‍ന്നു നല്കുന്ന ദീപശിഖ കായികമേളയുടെ സംഘാടക സമിതി ചെയര്മാന് കെ.എം. മാണി ഏറ്റുവാങ്ങും. പി.സി. ജോര്‍ജ്ജ് എംഎല്‍എ അദ്ധ്യക്ഷനാകും.
ദീപശിഖ പ്രയാണം മീനച്ചില്‍ താലൂക്കിലുടനീളം പര്യടനം നടത്തും. പ്രധാന സ്കൂളുകളില്‍ സ്വീകരണം ഏറ്റുവാങ്ങും. ഈരാറ്റുപേട്ട, പ്ലാശനാല്‍, പ്രവിത്താനം, കടനാട്, മാനത്തൂര്‍, രാമപുരം, കുടക്കച്ചിറ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കിടങ്ങൂര്‍, ചേര്‍പ്പുങ്കല്‍, മുത്തോലി, കൊഴുവനാല്‍, വിളക്കുമാടം, ഭരണങ്ങാനം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞ് 3ന് പാലാ കൊട്ടാരമറ്റത്ത് എത്തിച്ചേരുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണകമ്മറ്റി ചെയര്മാന് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ വരവേല്പ് നല്‍കും. തുടര്‍ന്ന് വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും ജനാവലിയുടെയും അകമ്പടിയോടെ ദീപശിഖയെ സ്റ്റേഡിയത്തിലേക്ക് ആനയിക്കും.
കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും പാലായില്‍ എത്തുന്ന കായികമാമാങ്കത്തിന് ആവേശം പകരുവാന്‍ മുന്‍ ഒളിപ്യന്‍മാരും കായികതാരങ്ങളും എത്തും. ഷൈനി വില്‍സണ്‍, പ്രീജ ശ്രീധരന്, കെ.ജെ. മനോജ്ലാല്‍, സജീഷ് ജോസഫ്, പി.എസ്. പ്രമേഷ്, എം.എ. പ്രജൂഷ, പത്മിനി തോമസ്, കെ.എം. സെലിന്, ജോസി മാത്യു എന്നിവര്‍ എത്തിച്ചേരും.
കായികമാമാങ്കം ആഘോഷമാക്കാന്‍ കലാപരിപാടികളും
പാലാ: സംസ്ഥാന സ്കൂള്‍ കായികമേള ആഘോഷമാക്കാന്‍ എല്ലാ ദിവസവും കലാപരിപാടികളും സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നു. പാലാ ജനറല്‍ ആശുപത്രിക്ക് എതിര്‍വശം നഗരസഭ ലൈബ്രറിയോട് ചേര്‍ന്നുളള പുതിയ ഓപ്പണ്‍ സ്റ്റേജിലാണ് കലാപരിപാടികള്‍ നടക്കുക. 19-ന് 5 മണിക്ക് ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കും. വോക്കല്‍ ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍, 20-ന് കരീബിയന്‍ ബാന്‍ഡ് മ്യൂസിക് നൈറ്റ്, 21-ന് കലാഭവന്‍ ടീം അവതരിപ്പിക്കുന്ന കോമഡി സെല്‍ഫി, 22-ന് ഡിജെ മ്യൂസിക് എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: