കെ.വി. ഹരിദാസ്
കോട്ടയം: കോട്ടയം ജില്ലയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ മീനച്ചിലാറില്‍ മാരകമായ വിഷവസ്തുക്കള്‍ നിറയുന്നതായി പഠന റിപ്പോര്‍ട്ട്. കോട്ടയം, പാലാ നഗരങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ആശ്രയിക്കുന്നത് മീനച്ചിലാറിനെയാണ്.
സിങ്ക്, മാഗ്നീഷ്യം,ഇരുമ്പ്,ലെഡ്,കോപ്പര്‍,കാഡ്മിയം,കോളീഫാം എന്നിവയുടെ അളവുകള്‍ അനുവദനീയമായതിനേക്കാള്‍ വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൈക്ക്രോ ബയോളജിക്കല്‍ അനലൈസ് പ്രകാരം ലഭ്യമായ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വാട്ടര്‍ ക്വാളിറ്റി ഇന്‍ഡക്സിന്റെ അടിസ്ഥാനത്തില്‍ മീനച്ചിലാറിലെ ജലത്തില്‍ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കള്‍ മനുഷ്യനു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഈരാറ്റുപേട്ട ബ്ലോക്കിലെ 7 ഗ്രാമപഞ്ചായത്തിലും, ളാലം ബ്ലോക്കിലെ 2ഗ്രാമപഞ്ചായത്തിലും, ഉഴവൂര്‍ ബ്ലോക്കിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലും, ഏറ്റുമാനൂര്‍ ബ്ലോക്കിലെ 4 പഞ്ചായത്തിലും, പള്ളം ബ്ലോക്കിലെ 4 ഗ്രാമപഞ്ചായത്തിലും, ഭരണങ്ങാനം, വിജയപുരം എന്നി ഗ്രാമ പഞ്ചായത്തിലും പാലാ,കോട്ടയം നഗരസഭ എന്നി സ്ഥലങ്ങളിലെ വെള്ളമാണ് പരിശോധനക്ക് വിധേയമാക്കിയത്. വര്ഷകാലത്തേക്കാള് മാരകമാണ് വേനല്‍കാലത്ത് മീനച്ചിലാറിലെ രാസവസ്തുക്കളുടെ അളവ്.
വിഷത്തിന്റെ ഉറവിടം
മീനച്ചിലാറിന് ഇരുകരകളിലും താമസിക്കുന്നവര്‍ പുഴയിലേക്ക് തള്ളിവിടുന്ന കക്കൂസ് മാലിന്യങ്ങള്‍, പാലാ നഗരത്തിലെ ഹോട്ടല്‍ മാലിന്യങ്ങള്‍, രാസവസ്തുക്കള്‍ അടങ്ങിയ ഫാക്ടറി മാലിന്യങ്ങള്‍, വാഹന വര്‍ക്ക്ഷോപ്പില്‍ നിന്നും തള്ളുന്ന ഓയില്‍ അടങ്ങിയ മാലിന്യങ്ങള്‍, കോട്ടയം നഗരത്തില്‍ നിന്നും ഓടകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഇവയെല്ലാം എത്തിച്ചേരുന്നത് മീനച്ചിലാറിലെ ജലാശയത്തിലേക്കാണ്. ഓരോ ദിവസവും കുന്നുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം പുഴയുടെ ഹൃദയത്തെയാണ് മലിനമാക്കുന്നത്.
കളകള്‍ മൂലം
പുഴയില്‍ വന്നടിയുന്ന കളകള്‍ മൂലവും ജലം മലിനമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറ്റ് മാലിന്യങ്ങളെ അപേക്ഷിച്ച് ഇത് അപകടകരമല്ല. കളകള്‍ മൂലമുണ്ടാകുന്ന മാലിന്യത്തിന്റെ അനുപാതം ഇങ്ങനെയാണ്. പൂഞ്ഞാര്‍-13,പൂവരണി-11,പേരൂര്‍-9,ആറുമാനൂര്‍-13,ആര്‍പ്പൂക്കര-6,കുമരകം-11.
ഇരുമ്പ് കൂടുതല്‍
ഈരാറ്റുപേട്ട, പാലാ, മുത്തോലി, കിടങ്ങൂര്‍,ചവിട്ടുവരി, വെള്ളൂപറമ്പ്, താഴത്തങ്ങാടി എന്നീ സ്ഥലങ്ങളിലെ ജലത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തി. വനാതിര്‍ത്തിയായ വെള്ളിക്കളം ഭാഗത്ത് മാലിന്യത്തിന്റെ അളവ് കുറവാണ്. ഒട്ടേറെ കുടിവെള്ള പദ്ധതികള്‍ ആശ്രയിക്കുന്നത് മീനച്ചിലാറിനെയാണ്.
കോട്ടയത്തിന്റെ ഹൃദയസ്പന്ദനമായ നദി
വാഗമണ്‍ കുടകമുരുട്ടി മലയില്‍ നിന്നും ഉത്ഭവിച്ച് 78 കിലോമീറ്റര്‍ ഒഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന മീനച്ചിലാര്‍ കോട്ടയത്തിന്റെ നാഡിയാണ്. 23490 ലക്ഷം ഘനമീറ്റര്‍ ജലം ഒഴുകുന്നു. 11100 ലക്ഷം ഘനമീറ്റര്‍ ജലം പ്രദാനം ചെയ്യുന്നു. 1208 ചതരശ്ര കിലോ മീറ്റര്‍ ഭൂമി നനക്കുന്ന.38 പോഷക നദികള്‍,114 ചെറു അരുവികള്‍ ഇങ്ങനെ ജലസമൃദ്ധമായ ഈ പുഴയെ ആശ്രയിച്ചു അനേകം പാടശേഖരങ്ങളും കാര്‍ഷിക മേഖലയും അനേകം മനുഷ്യരും കഴിയുന്നു. ഈ പുഴയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
പുഴ വറ്റിയാല്‍ നദി സംയോജനം എന്തിന്?
നദി സംയോജനവും തോടുവൃത്തിയാക്കലും നല്ലതാണ്. പക്ഷേ മീനച്ചിലാറിനെ മാത്രം ആശ്രയിച്ചാണ് ഇവയുടെ നിലനില്പ്. ഈ തോടുകളില്‍ ഒഴുകിയെത്തുന്നത് മീനച്ചിലാറിലെ വെള്ളമാണ്. ഈ വെള്ളം സംരക്ഷിക്കേണ്ടതാണ്. മീനച്ചിലാര്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. അതിന് ജനകീയ മുന്നേറ്റങ്ങളാണ് ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: