കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ മുഴുപ്പിലങ്ങാട് നടന്നത് ആര്‍എസ്എസ് മണ്ഡല് കാര്യവാഹിനെ വധിക്കാനുള്ള ശ്രമം. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് യാതൊരു പ്രകോപനവുമില്ലാതെ കുറ്റുവക്കാട്ട് നിര്മാല്യത്തില് നിധീഷിനെ സിപിഎം അക്രമിസംഘം വെട്ടിനുറുക്കിയത്.
ഇരുകൈകാലുകള്‍ക്കും തലക്കും മാരകമായ മുറിവേറ്റ നിധീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടതു കാല്പാദത്തിന് മുകളില്‍ ഏറ്റ മാരകമായ മുറിവ് ഇന്നലെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കഴുത്തിന് നേരെ വന്നവെട്ട് തടഞ്ഞപ്പോഴാണ് ഇരുകൈകള്‍ക്കും ഗുരുതരമായി മുറിവേറ്റത്. മുഴുപ്പിലങ്ങാട്ട് എംഎസ് യുപി സ്കൂളിനടുത്തുള്ള അഴിമുഖത്ത് വെച്ചാണ് നിധീഷിനെ അക്രമികള്‍ വെട്ടിയത്.
പ്രജീഷ്, ആസിഫ്, അഷറഫ്, തന്‍വീര്‍, സോമന്, ശരത്ത് എന്നിവരടങ്ങുന്ന മുഴുപ്പിലങ്ങാട്ടെ സിപിഎം ക്രിമിനല്‍ സംഘമാണ് ആക്രമിച്ചത്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിദിനാഘോഷത്തില് സിപിഎമ്മിന്റെ ബദല്‍ യാത്ര ദയനീയമായി പരാജയപ്പെട്ടതിനു ശേഷം പ്രദേശത്ത് ക്രിമിനലുകള്‍ പ്രകോപനം സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. ആനന്ദ് കൃഷ്ണന് എന്ന ഐടിഐ വിദ്യാര്‍ത്ഥിയെ ഗുണ്ടാസംഘം അക്രമിച്ചു. ശനിയാഴ്ച എടക്കാട് പോലീസ് സ്റ്റേഷനില്‍ നടന്ന സമാധാന യോഗത്തില്‍ നിധീഷ് പങ്കെടുത്തിരുന്നു. സമാധാന യോഗം കഴിഞ്ഞ് ഇരുപത്തിനാലു മണിക്കൂര്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് ആര്‍എസ്എസ് മണ്ഡല് കാര്യവാഹിന് നേരെ വധശ്രമം ഉണ്ടായിരിക്കുന്നത്.
മുഴുപ്പിലങ്ങാട് കൂട്ടക്കടവ് ഗേറ്റ് പരിസരം സിപിഎം ക്രിമിനലുകളുടെ താവളമാണ്. ഇക്കഴിഞ്ഞ ദിവസം സിപിഎം ക്രിമിനലുകള്‍ തമ്മില്‍ സംഘട്ടനമുണ്ടായി. പരുക്കേറ്റ ദളിത് യുവാവ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ കഞ്ചാവ്, മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ സംരക്ഷകരായി സിപിഎം മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: