തിരുവനന്തപുരം: സമാധാനമെന്ന് ഉറക്കെ പറയുകയും സമാധാന യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാര മേറ്റ ശേഷം തലസ്ഥാനത്ത് നടന്നത് മൂന്ന് അരും കൊലകള്‍. തലസ്ഥാനത്തെ കണ്ണൂരാക്കാന്‍ ഇറങ്ങിതിരിച്ച മുഖ്യമന്ത്രിയുടെ അനുയായികളുടെ കൊലക്കത്തിക്ക് ഇരയായി മൂന്ന് ജിവനുകള്‍ പിടഞ്ഞു മരിച്ചപ്പോള്‍ സിപിഎം അനാഥമാക്കിയത് മൂന്ന് ദളിത് കുടുംബങ്ങളെ. ശ്രീക്രാര്യം കല്ലമ്പള്ളി വിനായകനഗറിലെ കുന്നില്‍ വീട് തിരുവാതിരയില്‍ രാജേഷ്(34)കഴിഞ്ഞ ജൂലൈ 29ന് രാത്രിയിലാണ് കൊല്ലപ്പെട്ടത്.
ആര്‍എസ്എസ് ബസ്തി കാര്യവാഹായ രാജേഷ് ശാഖയില്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങി. വീടിനു സമീപത്തെ കടയില്‍ നിന്നും പാല് വാങ്ങുന്നതിനിടെ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഐഎസ് ഭികരര്‍ പോലും കാണിക്കാത്ത ക്രൂരതയായിരുന്നു രാജേഷിനോട് സിപിഎം ക്രിമിനലുകള്‍ കാട്ടിയത്. കൈവെട്ടി ദൂരെ എറിഞ്ഞ ശേഷം തുണ്ടം തുണ്ടം വെട്ടി. 89 വെട്ടുകള്‍.ശക്തമായി നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും പ്രധാന പ്രതി മണിക്കുട്ടന് ഉള്‍പ്പെടെയുള്ളവര്‍ ജാമ്യത്തില്‍ ഇറങ്ങി പ്രദേശത്ത് സൈ്വര വിഹാരം നടത്തുന്നു.
2016 ഒക്ടോബാര്‍ 7ന് കണ്ണമ്മൂല കുളവരമ്പ് വീട്ടില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായ വിഷ്ണു(17)നെ വെട്ടികൊന്നത്.പ്രദേശത്ത് ബിജെപയുടെ പ്രവര്‍ത്തനം തുടങ്ങിയതിന്റെ പക തീര്‍ക്കാന്‍.വിഷ്ണുവിന്റെ അമ്മ ബിന്ദു(40), അച്ഛന്റെ സഹോദരി ലൈല(50) എന്നിവര്‍ക്കും വെട്ടേറ്റു. പ്ലസ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ എത്തിയ വിഷ്ണുവിനെ സിപിഎം പ്രവര്ത്തകന് ബിനു ബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആക്രമണം തടയുന്നതിനിടയിലാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തെ മഹിളാമോര്‍ച്ച ഭാരവാഹിയാണ് ബിന്ദു.സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണമ്മൂലയില്‍ ബിജെപി ശക്തമായ പ്രവര്‍ത്തനം തുടങ്ങിയതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്.
സിപിഎം ഗുണ്ടകളുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് നിയോഗിക്കുന്നത് ഈ പ്രദേശത്തുള്ള ഗുണ്ടകളെയാണ്. കോളനിയില്‍ താമസിക്കുന്നവര്‍ സിപിഎം ഗുണ്ടകള്‍ക്ക് തലവരിപണം നല്‍കണം. ഇല്ലാത്തവരെ മര്‍ദ്ദിക്കുമായിരുന്നു. ഗുണ്ടകളെക്കൊണ്ട് പൊറുതി മുട്ടിയതോടെയാണ് സിപിഎം വിട്ട് കുറച്ചുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. സ്ഥലത്ത് സമാധാന അന്തരീക്ഷം സംജാതമാകുന്നതിനിടയിലാണ് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിഷണുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ അമ്മയുടെ കണ്ണുനീരിന് ഇന്നും ശമനമുണ്ടായിട്ടില്ല.
പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങിയതായിരുന്നു നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി അനില്‍കുമാര്‍ ചെയ്ത കുറ്റം. 2016 ഡിസംബര്‍ 18നായിരുന്നു നാടിനെ ഞെട്ടിച്ച് സിപിഎം പ്രവര്‍ത്തകര്‍ അനില്‍കുമാര്‍(43)നെ കൊലപ്പെടുത്തിയത്. ദളിത് കുടുംബത്തിലെ അംഗമായിരുന്ന അനില്‍കുമാര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ മനം നൊന്ത് സിപിഎം വിട്ട അനില്‍ കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ചെങ്കോട്ട എന്നറിയപ്പെട്ടിരുന്ന അനില്‍കുമാര്‍ താമസിച്ചിരുന്ന കോളനിയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ ബിജെപിയിലേക്ക് എത്തപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അനില്‍കുമാറിന്റെ ഭാര്യ ബിന്ദു ബിജെപി സ്ഥാനാര്‍ത്ഥിയായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക്. ഇതോടെ അനില്‍കുമാറിനോട് സിപിഎമ്മിന്റെ പ്രതികാരവും വര്‍ദ്ധിച്ചു. രാത്രിയില്‍ ജോലി സംബന്ധമായി നേരില്‍ കാണണമെന്ന് പറഞ്ഞ് അനില്‍കുമാറിന് ഫോണിലൂടെ മര്യാപുരം ജംഗ്ഷനില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘമാണ് വിളിക്കുന്നതെന്നറിയാതെ ബിന്ദുവിനോടും രണ്ട് മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങിയ അനില്‍കുമാര്‍ തിരികെ വന്നില്ല. അടുത്ത ദിവസം രാവിലെ തലയറ്റ അനില്‍കുമാറിന്റെ മൃതശരീരമാണ് ഭാര്യയും മക്കളും കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: