പാലക്കാട്: കൊലപാതക, മദ്യദുരന്തക്കേസുകളിലടക്കം പ്രതിയായയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎമ്മിന്റെ ‘വിപ്ലവം’. ബിജെപി പ്രവര്‍ത്തകന്റെ വീടിനു ബോംബെറിഞ്ഞ് രണ്ടു പേരെ ചുട്ടുകൊന്ന കേസിലെ ഒന്നാം പ്രതി എസ്. ജയകുമാറിനെയാണ് പാലക്കാട് പുതുശേരി ഏരിയാ കമ്മിറ്റിക്കു കീഴിലെ ചടയന്‍കലായ് ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.
കഞ്ചിക്കോട് ചടയന്‍കലായ് രാധാകൃഷ്ണന്, വിമലാദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ബിജെപി പുതുശേരി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ സഹോദരന് രാധാകൃഷ്ണന്റെ വീടിനു നേരെ 2016 ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ വന്ന നാലംഗ സിപിഎം അക്രമി സംഘം രാധാകൃഷ്ണന്റെ വീടിന് പുറത്തുണ്ടായിരുന്ന ബൈക്കുകള്‍ക്ക് തീയിട്ടു. സംഭവത്തില്‍ ബൈക്കില്‍ നിന്ന് തീ ഗ്യാസ് സിലിണ്ടറില്‍ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
രണ്ടു ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ചുട്ടുകൊന്ന സംഭവം ദേശീയതലത്തില്‍ വരെ ചര്‍ച്ചയായിട്ടും പ്രതികളെ പിടികൂടുന്നതിനോ, നടപടിയെടുക്കുന്നതിനോ പോലീസിനു കഴിഞ്ഞിട്ടില്ല. രാധാകൃഷ്ണന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രഹസനമെന്നോണം ചിലരെ അറസ്റ്റ് ചെയ്തത്.
2011ലെ കുറ്റിപ്പുറം മദ്യദുരന്തക്കേസിലെ 21-ാം പ്രതി കൂടിയാണ് ജയകുമാര്‍. ആറുമാസത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചു. വാളയാര്‍ മാന്‍വേട്ട കേസ്, സ്പിരിറ്റ് കേസ് ഉള്‍പ്പെടെ കേസുകളിലും പ്രതിയാണ്.
സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി. രാജു, ഇപ്പോഴത്തെ ലോക്കല്‍ സെക്രട്ടറി ചൊക്കനാഥന്‍, ലോക്കല്‍ കമ്മിറ്റി അംഗം രമേഷ് ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയകുമാറിനെ തെരഞ്ഞെടുത്തത്. ജയകുമാറിനെ തെരഞ്ഞെടുത്തതിലൂടെ കഞ്ചിക്കോട് മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും ആസൂത്രിത അക്രമം നടത്താന്‍ സാധ്യതയുള്ളതായി ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: