കൊല്ലം: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ അക്രമങ്ങള്‍ നടത്തി. ലീഗ് കോട്ടയായി അറിയപ്പെടുന്ന പള്ളിമുക്കിന് സമീപം ഗര്‍ഭിണി സഞ്ചരിച്ച വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിതകര്‍ത്തു. ചവറയില്‍ കെഎസ്ഇബി ഓഫീസിന് നേരെയും തെക്കുംഭാഗം പോസ്റ്റ്ഓഫീസിന് നേരെയും അക്രമമുണ്ടായി. പത്തനാപുരത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനേ നേരെയായിരുന്നു ആക്രമണം. കൊല്ലത്ത് ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണ നേരിട്ട് റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് അക്രമണത്തിനുള്ള പരോക്ഷമായ ആഹ്വാനം നല്‍കിയത്.
പള്ളിമുക്കിനു സമീപം ദേശീയപാതയില്‍ ഗതാഗത തടസം സൃഷ്ട്ടിച്ചു പ്രകടനം നടത്തുന്നതിനിടയിലാണ് ഗര്‍ഭിണിയുമായി ആശുപത്രിയില്‍ പോയ വാഹനം അക്രമിച്ചത്. ദേശിയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ച് പ്രകടനം നടത്തിയ യുഡിഫ് പ്രവര്‍ത്തകര്‍ മുഴുവന്‍ മദ്യലഹരിയിലായിരുന്നു. ഗര്‍ഭിണിയുമായി ആശുപത്രിയില്‍ പോകുന്ന വാഹനം കടന്നുപോകാന്‍പോലും സമ്മതിക്കാതെ വന്നപ്പോള്‍ പോലീസിന്റെ നിര്‍ദേശപ്രകാരം അതുവഴി വന്ന ഡിജിപിയുടെ കാറിനു പുറകെ പോയി. എന്നാല്‍ യുഡിഫ് പ്രവര്‍ത്തകര്‍ ഡിജിപി ടെ കാര്‍ കടത്തിവിടുകയും പുറകെ വന്ന കാര്‍ ആക്രമിക്കുകയും ചെയ്തു.
പത്തനാപുരത്ത് അടക്കം കിഴക്കന്‍ മേഖലയില്‍ ഹര്‍ത്താല്‍ മറവില്‍ പരക്കെ ആക്രമണം നടന്നു. രാവിലെ ഏഴുമുതല്‍ പത്തനാപുരം നഗരത്തില്‍ തടിച്ചുകൂടിയ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനയാത്രികരെ അസഭ്യം വിളിച്ചാണ് നേരിട്ടത്. വിവാഹം, മരണം, എയര്‍പോര്‍ട്ട്, ആശുപത്രി തുടങ്ങിയ അത്യാഹിത വിഭാഗങ്ങളുടെ വാഹനങ്ങള്‍ വരെ തടഞ്ഞ സമരാനുകൂലികള്‍ ശബരിമല തീര്‍ത്ഥാടകരെ പെരുവഴിയില്‍ ഇറക്കിവിടുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരെയാണ് ബസ് തടഞ്ഞ് ഇറക്കി വിട്ടത്. പമ്പയില്‍ നിന്നും തെങ്കാശിക്ക് സര്‍വ്വീസ് നടത്തിയതായിരുന്നു ബസ്. ബസ് തടഞ്ഞത് ക്യാമറയില്‍ ചിത്രീകരിച്ച കെഐപി അടൂര്‍ ബറ്റാലിയനിലെ പോലീസ് ജീവനക്കാരനായ മനീഷ് കുമാറിനെ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിക്കാന്‍ ശ്രമം നടത്തിയത് സംഘര്‍ഷത്തിന് കാരണമായി. പോലീസും ഹര്‍ത്താലനുകൂലികളും തമ്മില്‍ ഏറെ നേരം ഉന്തും തളളുമുണ്ടായി. ദീര്‍ഘദൂര യാത്രികരടക്കം നിരവധി പേരാണ് ഹര്‍ത്താലില്‍ വലഞ്ഞത് .പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഹര്‍ത്താല്‍ ശ്രദ്ധിക്കപ്പെടണമെന്ന് പ്രാദേശികനേതൃത്വത്തിന് മേല്‍ഘടകത്തിന്റെ നിര്‍ദേശം ഉണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.
കരുനാഗപ്പള്ളിയില്‍ ഹര്‍ത്താല്‍ ഭാഗീകമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും കെഎസ്ആര്‍ടിസി ദീര്‍ഘദൂരബസുകള്‍ സര്‍വീസ് നടത്തി. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. രാവിലെ കോണ്‍ഗ്രസ് ഭവന് മുന്നില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും അക്രമമുണ്ടായില്ല.
ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ കൊല്ലത്ത് ഇരുചക്രവാഹനങ്ങളടക്കമുള്ളവ തടഞ്ഞു. ബിന്ദുവിന്റെ നേതൃത്വത്തില്‍ ജറോം നഗറിലെ എസ്ബിഐ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച് നിര്‍ബന്ധമായി അടപ്പിച്ചു. വാഹനങ്ങള്‍ തടഞ്ഞശേഷം പ്രവര്‍ത്തകയുടെ കൂട്ടറിലാണ് ബിന്ദു മടങ്ങിയത്. കോഴിക്കോട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തകരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലിസുമായി ഉന്തും തള്ളുമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞതിന് അറസ്റ്റുചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. സുരക്ഷാ കാരണങ്ങളാല്‍ പോലിസിന്റെ ആവശ്യപ്രകാരമാണ് ബസുകള്‍ നിരത്തിലിറങ്ങാതിരുന്നത്. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തവരെ ഹര്‍ത്താലനുകൂലികള്‍ ഇറക്കിവിട്ടു. എന്നാല്‍ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചതോടെ സമരക്കാര്‍ പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: