അടിമാലി: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടും വഴിനടക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജാക്കാട് മമ്മട്ടിക്കാനം കള്ളിമാലി മേഖലയിലെ ജനങ്ങള്‍. കള്ളിമാലി ഡൈമണ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതിനാല്‍ ഇവിടെ ചെളിക്കുളമായി മാറിയതാണ് പ്രതിസന്ധിക്ക് കാരണം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കള്ളിമാലി ഡൈമണ് പാലം പുതുക്കി നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനൊടുവിലാണ് ലക്ഷങ്ങള്‍ മുടക്കി ഇവിടെ വീതികൂട്ടി പുതിയ പാലം നിര്‍മ്മിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം പതിനെട്ടിന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. ഇതിന് ശേഷം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. ശക്തമായ മഴ കൂടി പെയ്തതോടെ ഇവിടെ ചെളിക്കുണ്ടായി മാറി. മാത്രവുമല്ല വലിയ കുഴികള്‍ രൂപപ്പെട്ട് വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ ഇതുവഴി കാല്‍നട പോലും കഴിയാത്ത അവസ്ഥയിലെത്തി.
ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍ പെടുന്നതും നിത്യ സംഭവമാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: