അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ടാറിങ് ജോലികള്‍ക്ക് തുടക്കമായി. ഇന്നലെ കരുമാടിയില്‍ നിന്ന് കിഴക്കോട്ടാണ് ടാറിംഗ് ആരംഭിച്ചത്.
ഒരു ദിവസം ഒരു കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യാനാണ് തീരുമാനം. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് അഞ്ചു സെന്റിമീറ്ററോളം കനത്തിലാണ് ടാറിങ് നടത്തുന്നത്.
കിഫ്ബി ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ച റോഡാണിത്. രണ്ടാഴ്ച മുമ്പ് റോഡു നിര്‍മാണം വിലയിരുത്താനെത്തിയ കിഫ്ബി ചീഫ് എഞ്ചിനീയര്‍ വിനു 17 മുതല്‍ ടാറിങ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. അമ്പലപ്പുഴ മുതല്‍ പൊടിയാടി വരെ 23. 56 കി.മി ദൂരം ടാര്‍ ചെയ്യാനായി 56.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കോഴിക്കോട് വടകര ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സംഘത്തിനാണ് റോഡു നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കരാറില്‍ നിര്‍ദേശം.
എന്നാല്‍ കരാര്‍ കാലാവധിക്ക് മുന്‍പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. കരുമാടി മുതല്‍ കിഴക്കോട്ട് നാലര കി.മി ദൂരം കയര്‍ ഭൂവസ്ത്രം വിരിച്ചിട്ടുണ്ട്.
കുട്ടനാടന്‍ പ്രദേശമായതിനാല്‍ റോഡ് താഴുന്നത് ഒഴിവാക്കാനാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചിരിക്കുന്നത്. ഇതിനു മുകളിലാണ് ടാറിങ് നടത്തുന്നത്.
മൂന്ന് വര്‍ഷം ഗ്യാരന്റിയും 4 വര്‍ഷം മെയിന്റന്‍സ് ഗ്യാരന്റി ഉള്‍പ്പെടെ 7 വര്‍ഷമാണ് റോഡിന് ഗ്യാരന്റി ഉറപ്പുനല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനു ശേഷം ഒരു ലെയര്‍ ടാറിങ് കൂടി നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സി. എഞ്ചിനീയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: