കൊല്‍ക്കത്ത/മഡ്ഗാവ്: ഏഷ്യന്‍ ശക്തികളായ ഇറാഖിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ റണ്ണറപ്പുകളായ മാലി അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. മാലിക്കായി ലസ്സാന എന്ദിയ രണ്ട് ഗോളുകള്‍ നേടി.
െകാല്‍ക്കത്തയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ജപ്പാനെ ഷൂട്ടൗട്ടില്‍ മറികടന്ന് ഇംഗ്ലണ്ടും അവസാന എട്ടില്‍ ഇടം നേടി. വാശിയേറിയ പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ഷൂട്ടൗട്ട് ജയം. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനായി ബ്ര്യുസ്റ്റര്‍, ഹഡ്സണ്‍, ഫോഡന്, ആന്ഡേഴ്സണ്, കിര്‍ബി എന്നിവര്‍ ലക്ഷ്യം കണ്ടു. ജപ്പാനായി സുഗുവാര, മിയാഷിരോ, കൊസുകി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മൂന്നാം കിക്കെടുത്ത ഹിനാത കിഡയുടെ ഷോട്ട് ഇംഗ്ലണ്ട് ഗോളി തടുത്തിട്ടു.
കളിയില്‍ ആധിപത്യം പുലര്‍ത്തിയ മാലി 25-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. സലാം ജിദ്ദോയുടെ പാസ് സ്വീകരിച്ച് ഹദിജി ഡ്രാമ ബോക്സിന്റെ മധ്യത്തില്‍ നിന്ന് തൊടുത്ത ബുള്ളറ്റ് ഷേവട്ട് വലയില്‍ കയറി. എട്ട് മിനിറ്റിനുശേഷം മാലി ലീഡ് ഉയര്‍ത്തി. ലസ്സാന എന്ദിയ ഹെഡ്ഡറിലൂടെയാണ് ലീഡ് ഉയര്‍ത്തിയത്. ഈ രണ്ട് ഗോളുകള്‍ക്ക് മാലി ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നു. പിന്നീട് 73-ാം മിനിറ്റില്‍ ഫോഡെ കോണ്ടെയും ലക്ഷ്യം കണ്ടതോടെ മാലി 3-0ന് മുന്നില്‍.
കളിയുടെ 85-ാം മിനിറ്റില്‍ അലി കരീം ഇറാഖിനായി ഒരു ഗോള്‍ മടക്കിയെങ്കിലും 97-ാം മിനിറ്റില്‍ സിമി കമാറയും പരിക്ക് സമയത്ത് ലസ്സാന എന്ദിയയും ലക്ഷ്യം കണ്ടതോടെ മാലിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. പരാജയത്തോടെ ആദ്യമായി ക്വാര്‍ട്ടറില്‍ കടക്കാനുള്ള ഇറാഖിന്റെ ശ്രമവും വിഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: