കോട്ടയം: രണ്ടാം കൃഷിയുടെ നെല്ല് സംഭരണം തുടങ്ങിയപ്പോള്‍ മഴയെത്തിയത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. മില്ലുകാരുടെ സമരം കഴിഞ്ഞപ്പോള്‍ സംഭരണം വേഗത്തിലാകുമെന്ന കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ പരന്നിരിക്കുകയാണ്.
മില്ലുകാര്‍ സംഭരണത്തിന് താല്പര്യം കാട്ടാത്തതാണ് തിരിച്ചടിയായത്. കൂടാതെ ശക്തമായ മഴയും കൂടി പെയ്തപ്പോള്‍ കര്‍ഷകരുടെ നെഞ്ച് ഇടിക്കുകയാണ്.
ജില്ലയില്‍ 9,000 ത്തോളം കര്‍ഷകരാണ് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട വിളവയായതിനാല് 30,000 മെട്രിക്ടണ്‍ നെല്ല് സംഭരിക്കാമെന്നാണ് സപ്ലൈക്കോ കണക്ക് കൂട്ടുന്നത്. എന്നാല്‍ 30 മില്ലുകള്‍ സംഭരണത്തിന് കരാര്‍ ഒപ്പിട്ടെങ്കിലും പത്തില്‍ താഴെ മില്ലുകാര്‍ മാത്രമാണ് സംഭരിക്കാന്‍ മുന്നോട്ട് വന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മില്ലുകള്‍ എത്തുമെന്നാണ് സപ്ലൈക്കോ അധികൃതര്‍ പറയുന്നത്.
മഴയെ പേടിച്ച് പല പാടശേഖരങ്ങളിലും വിളവെടുപ്പ് അതിവേഗം പൂര്‍ത്തിയാക്കിയെങ്കിലും സംഭരണം തുടങ്ങിയിട്ടില്ല. വിളവെടുക്കാത്ത പാടശേഖരങ്ങളിലെ നെല്ല് മഴയെ തുടര്‍ന്ന് വീണ് പോയിട്ടുണ്ട്. ശക്തമായ മഴപെയ്യാന്‍ തുടങ്ങിയാല്‍ വീണ് കിടക്കുന്ന നെല്ല് ചീഞ്ഞ്പോകാന് സാധ്യതയുണ്ട്.
മികച്ച വിളവ് ലഭിച്ചിട്ടും നഷ്ടംസഹിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. പല പാടശേഖരങ്ങളിലും കെട്ടികിടക്കുന്ന നെല്ലിന് കര്‍ഷകര്‍ കാവലിരിക്കുകയാണ്.
അതേസമയം നെല്ല് സംഭരണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി സപ്ലൈക്കോ അധികൃതര്‍ പറഞ്ഞു. മില്ലുകാര്‍ക്ക് പാടശേഖരങ്ങള്‍ അലോട്ട് ചെയ്ത് കൊടുക്കുന്ന നടപടി പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: