കടുത്തുരുത്തി: കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട വ്യദ്ധദമ്പതികള്‍ക്ക് ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഞീഴൂര്‍ പഞ്ചായത്ത് വടക്കേനിരപ്പില്‍ തെക്കേക്കുറ്റ് ടി.കെ. ദിവാകരന് (66) ഭാര്യ തങ്കമണി (64) എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
കഴിഞ്ഞ മാസത്തിലുണ്ടായ കാറ്റിലും മഴയിലും ഇവരുടെ വീട് തകര്‍ന്നു വീണിരുന്നു. മക്കളില്ലാത്ത ഈ വ്യദ്ധദമ്പതികള്‍ അയല്‍ക്കാരുടെ കാരുണ്യത്തില്‍ കഴിഞ്ഞു വരുകയായിരുന്നു.
കാഴ്ചയില്ലാത്ത ദിവാകരന് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്തതിനാല്‍ വീടെന്നത് സ്വപ്നമായി അവശേഷിച്ചിരുന്നു. ഭാര്യ തങ്കമണി കൂലിപ്പണിയെടുത്താണ് നിത്യചെലവുകള്‍ നടത്തിരുന്നത്. ഇവരുടെ ദുരിതം മനസ്സിലാക്കി ഒരുമ ചാരിറ്റബില്‍ സൊസൈറ്റി വീട് നിര്‍മ്മിച്ച് നല്കുവാന് തീരുമാനിക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപയോളം ചിലവുവരുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. സൊസൈറ്റിയിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വീട് നിര്‍മ്മിക്കുനുളള പണം കണ്ടെത്തിയത്.
വീട് നിര്‍മ്മാണത്തിലും പ്രതിഫലമില്ലാതെ സൊസൈറ്റിയിലെ അംഗങ്ങളാണ് ചെയ്യുന്നതെന്ന് ഭാരവാഹികളായ കെ.കെ. ജോസ്പ്രകാശ്, ശശി ഈഴോര്മഠം, അരുണ്‍ കുമാര്‍, ജോയി മയിലംവേലി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: