കണ്ണൂര്‍: കേരളത്തിലെ സര്‍വ്വേ ജീവനക്കാരെ അടിമകളെപ്പോലെ കരുതുന്ന നടപടിയില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ അതത് ജില്ലകളിലെ സര്‍വ്വേ ജീവനക്കാരെ ഉപയോഗിച്ച് റീ സര്‍വ്വേ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് പകരം കേരളമങ്ങോളമിങ്ങോളമുള്ള ജീവനക്കാരെ വകുപ്പ് മന്ത്രിയുടെ ജില്ലയായ കാസര്‍കോട് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ക്യാമ്പ് ചെയ്യിച്ച് അടിമകളെപ്പോലെ പണിയെടുപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ഫീല്‍ഡ് വിഭാഗം, ഓഫീസ് വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായ ജീവനക്കാരെ അവരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പൊതുവായ തീരുമാനത്തിലെത്താതെ ജോലി സംയോജനം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. നിശ്ചയിക്കപ്പെട്ട രീതിയില്‍ കൃത്യമായ ഡയറി നല്കി ജോലി ചെയ്തുവരുന്ന ഓഫീസ് വിഭാഗം ജീവനക്കാരെ അധിക്ഷേപിക്കും വിധമാണ് പുതിയ സ്ഥലം മാറ്റ ഉത്തരവിലെ പരാമര്‍ശം. ഒരു ജില്ലയില്‍ മാത്രം കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളം ജോലി ചെയ്യുമ്പോള്‍ മറ്റ് ജില്ലകളിലെ സര്‍വ്വേ പ്രവര്‍ത്തനം താറുമാറാകാനേ ഇത്തരം നടപടികള്‍ ഉപകരിക്കുകയുള്ളൂ. മന്ത്രിയുടെ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ച ഈ പ്രവര്‍ത്തനത്തിന് പിന്നിലെ താല്‍പ്പര്യം ഊഹിക്കാവുന്നതേയുളളൂ എന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്, ജില്ലാ സെക്രട്ടറി സജീവന് ചാത്തോത്ത്, സി.രമേശന്, എം.രാജീവന്, കെ.കെ.സന്തോഷ്, കെ.വി.നന്ദകുമാര്‍, എം.നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: