തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന വിഭാഗീയത മറനീക്കി പുറത്തേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം നടന്ന സിപിഎം തലശ്ശേരി ലോക്കല്‍ സമ്മേളനം വിഭാഗീയത കാരണം നിര്‍ത്തിവെക്കുകയും ചെയ്തു. സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഉദ്ഘാടന പ്രസംഗത്തിലെ കര്‍ശന താക്കീത് പാര്‍ട്ടി അംഗങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു. ഇതോടെ പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കാനാവാതെയാണ് സമ്മേളനം നിര്‍ത്തിവെച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന് സമ്മതിച്ച ജയരാജന് ഒരു കാരണവശാലും മത്സരം അനുവദിക്കില്ലെന്ന് നല്കിയ മുന്നറിയിപ്പ് ഉള്‍ക്കൊള്ളാന്‍ അംഗങ്ങള്‍ തയ്യാറായില്ല എന്നാണ് അറിയുന്നത്.
നിലവില്‍ ലോക്കല്‍ സെക്രട്ടറിയുടെ ചാര്‍ജ്ജ് വഹിക്കുന്ന കാത്താണി റസാഖിനെ ലോക്കല്‍ സെക്രട്ടറിയാക്കിക്കൊണ്ടുള്ള പാനല്‍ അവതരിപ്പിക്കാനുളള ശ്രമത്തെയാണ് മറുവിഭാഗം ശക്തമായ രീതിയില്‍ എതിര്‍ത്തത്. ഇതോടെ സമ്മേളനം ബഹളമയമായി മാറുകയും നിര്‍ത്തിവെക്കുകയുമായിരുന്നു. മത്സരം അനുവദിക്കില്ലെന്ന ജില്ലാ സെക്രട്ടറി പി.ജയരാജന്റെ തിട്ടൂരം മുഖവിലക്കെടുക്കാതെ തിരുവങ്ങാട് ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ മത്സരം നടന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമതവിഭാഗം ജയരാജന്റെ വാദത്തെ മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: