ഇരിട്ടി: മലയോര ഹൈവേയില്‍ ഉള്‍പ്പെട്ട വള്ളിത്തോട് ആനപ്പന്തിക്കവല റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച റോഡ് പണി വീണ്ടും പുനരാരംഭിച്ചു. റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നെന്ന് കാണിച്ചു പ്രദേശവാസികള്‍ വിജിലന്‍സിന് നല്കിയ പരാതിയില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് വിജിലന്‍സ് ക്രമക്കേട് നടന്നെന്നു കണ്ടെത്തിയത്.
കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ഇതിന്റെ പ്രവര്‍ത്തി ഏറ്റെടുത്തു നടത്തിയത്. ആദ്യ ഘട്ടത്തില്‍ 9.5 കോടി രൂപയ്ക്കാണ് റോഡ് നിര്‍മ്മാണം കരാര്‍ ചെയ്യപ്പെട്ടിരുന്നത്. പുതുതായി കലുങ്കുകളും ഓവുചാലുകളും റോഡിനു സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കണമെന്ന് കാണിച്ച് 15 .34 കോടിരൂപയാക്കി പൊതുമരാമത്തു വകുപ്പ് കരാര്‍ പുതുക്കി നല്കി. എന്നാല്‍ ആവശ്യമായ കലുങ്കികളോ ഓവുചാലുകളോ നിര്‍മ്മിക്കാതെയാണ് കരാര്‍ കമ്പനി റോഡ് പണി പൂര്‍ത്തിയാക്കിയത്. ഇത് ക്രമക്കേടാണെന്നു കാണിച്ചാണ് നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരിക്കുന്നത്. നാട്ടുകാര്‍ സ്വയം സഹകരിച്ചാണ് റോഡിനുവേണ്ടി സ്ഥലം വിട്ടു നല്‍കിയിരുന്നത്. വിട്ടുകൊടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം ഇവര്‍ വാങ്ങിയിരുന്നില്ല. എസ്റ്റിമേറ്റ് തുകയില്‍ ഭീമമായ വര്‍ദ്ധനവ് വരുത്തിയിട്ടും ഓവുചാലുകളും കലുങ്കും പുഴയരിക് ഇടിയുന്ന സ്ഥലങ്ങളില്‍ അരികു ഭിത്തി കിട്ടാതെയും കാരാറുകാര്‍ വന്‍ ക്രമേക്കേട് നടത്തുകയായിരുന്നു. നാട്ടുകാര്‍ പ്രത്യേക കര്‍മ്മസമിതി ഉണ്ടാക്കിയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നു പൊതുമരാമത്തു വകുപ്പ് മന്ത്രി പണി പൂര്‍ത്തിയാക്കാതെ എസ്റ്റിമേറ്റ് തുകയുടെ അവസാന ഗഡു ഇവര്‍ക്ക് നല്‍കരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പണി അവസാനിപ്പിച്ചുപോയ കരാര്‍ കമ്പനി വീണ്ടും റോഡിലെ ഓവുചാലുകളുടെയും മറ്റും പണി ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: