കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം തയാറായി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. നിയമവിദഗ്ധരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും.
കുറ്റപത്രത്തില്‍ ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളകളില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ടു സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്.
കേസിന്റെ പ്രാധാന്യവും, പ്രതികളുടെ സ്വാധീനവും കണക്കിലെടുത്ത് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിനു മുന്‍പാകെ ഡിജിപി സമര്‍പ്പിക്കും. നിലവില്‍ നിര്‍ണായക തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഈ ഫോണില്‍ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: