കണ്ണൂര്‍: വിവിധ ജില്ലകളിലെ എല്‍ഡിസി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ അഞ്ച് മാസം മാത്രം ബാക്കി നില്‍ക്കെ ലിസ്റ്റില്‍ നിന്നും നിയമനം നടന്നത് 30 ശതമാനം മാത്രം. ലിസ്റ്റിലുളളവര്‍ കടുത്ത ആശങ്കയിലാണ്.
2015ലെ പ്രധാന പട്ടികയില്‍ 14 ജില്ലകളിലായി 23,792 പേരാണുള്ളത്. ഉപപട്ടികയിലും ഇത്രയും പേരുണ്ട്. എന്നാല്‍ 6,405 പേരെ മാത്രമാണ് നിയമിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറച്ച് നിയമനം നടന്ന എല്‍ഡിസി പട്ടികയായി ഇത് മാറുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. മാര്‍ച്ചില്‍ പതിനായിരത്തിലേറെ പേര് വിരമിച്ചു. ഈ ഒഴിവുകളില്‍ പേരിനു മാത്രമാണ് നിയമനം നടത്തിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
റാങ്ക് ലിസ്റ്റിലുള്ള പകുതിയിലേറെ പേര്‍ക്ക് പ്രായപരിധി കഴിഞ്ഞു. അതിനാല്‍ ഇനി അവസരമില്ല. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായാണ് ഇടതു പക്ഷം അധികാരത്തിലെത്തിയത്. രാജ്യത്തെ തൊഴില്‍ ലഭ്യത കുറഞ്ഞുവെന്ന് മുറവിളികൂട്ടുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ കേരളത്തിലെ അപ്രഖ്യാപിത നിയമനനിരോധനം കാണുന്നില്ലേ എന്ന ചോദ്യം യുവജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: